Image:X
ഇന്തൊനീഷ്യയിെല ജാവ കടലിൽ 240 ലേറെ യാത്രക്കാരുമായി സഞ്ചരിച്ച കപ്പല്‍ കാണാതായതായി റിപ്പോര്‍ട്ട്. ഈസ്റ്റ് ജാവയിൽ നിന്ന് ബോർണിയോ ദ്വീപിലെ സൗത്ത് കലിമന്താനിലേക്ക് പോവുകയായിരുന്ന 'വിർഗോ ട്രാൻസ്‌പോർട്ട് 8' എന്ന കപ്പലാണ് കാണാതായത്. കപ്പലുമായുള്ള എല്ലാവിധ ആശയവിനിമയങ്ങളും മറ്റ് ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഈസ്റ്റ് ജാവയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ സുരബയയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യാ തലസ്ഥാനമായ ബഞ്ചാർമാസിനിലേക്ക് പോകുകയായിരുന്ന കപ്പലുമായുള്ള ബന്ധം നിലച്ചതായി ബഞ്ചാർമാസിൻ റെസ്‌ക്യൂ ഏജൻസിയുടെ ഓപ്പറേഷൻസ് ചീഫ് അറിയാന്റോ അർഡി സ്ഥിരീകരിച്ചിട്ടുണ്ട്. 241 യാത്രക്കാരാണ് ബോർഡിലുള്ളത്. കപ്പല്‍ മോശം കാലാവസ്ഥയിൽ അകപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് കപ്പൽ ഓപ്പറേറ്റർമാർ വിവരം സെർച്ച് ആൻഡ് റെസ്‌ക്യൂ ഓഫീസിനെ അറിയിക്കുകയായിരുന്നു. ബഞ്ചാർമാസിനിലെ ബോട്ട് ജെട്ടിയിൽ നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയാഃ് കപ്പലിന്റെ അവസാന ലൊക്കേഷൻ രേഖപ്പെടുത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകര്‍ അപകടമേഖലയിലേക്ക് തിരിച്ചു. തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഓപ്പറേഷൻസ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മോശം കാലാവസ്ഥ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും യാത്രക്കാരെ സുരക്ഷിതമായി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.