bangkok-drug

 

ലഹരിക്കേസിന് സിംഗപ്പൂരില്‍ നിന്ന് മുങ്ങി മൂന്ന് വര്‍ഷം ബാങ്കോക്കില്‍ ഒളിവില്‍ കഴിഞ്ഞ ലഹരി വില്‍പ്പനക്കാരന്‍ പിടിയില്‍. ജ്യോല്‍ ഒങ് സെങ് യോങ് എന്ന യുവാവാണ് സെപ്റ്റംബര്‍ 3ന് അറസ്റ്റിലായത്. യുവാവിന്‍റെ അക്രമാസക്തമായ പെരുമാറ്റം മുന്‍പ് ബാങ്കോക്ക് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് ക്രിസ്റ്റര്‍ മെത്താംഫെറ്റമീന്‍ ഉപയോഗത്തില്‍ നിന്നാണെന്ന് പൊലീസ് സംശയിച്ചിരുന്നു. 

യുവാവ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി എന്ന പേരിലായിരുന്നു തായ്‌ലന്‍ഡില്‍ ജീവിച്ചിരുന്നത്. തുടര്‍ന്ന് സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതൊരു 40കാരനാണെന്നും ലഹരി വില്‍പ്പനയാണ് ഉപജീവനമാര്‍ഗമെന്നും കണ്ടെത്തിയത്.

പരിശോധനയില്‍ യുവാവില്‍ നിന്നും മുന്ന് ഗ്രാം മെത്താംഫെറ്റമീനും ഇത് ഉപയോഗിക്കാനുള്ള ഉപകരണവും പണവും രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെത്തി. ഇതുകൂടാതെ ഒരു സ്ഫോടനം ഉണ്ടാക്കാന്‍ കെല്‍പ്പുള്ള രാസവസ്തുക്കളും യുവാവ് സൂക്ഷിച്ചുവച്ചിരുന്നു. 

ഫോണില്‍ പരിശോധിച്ചതില്‍ നിന്നും ശക്തമായ മറ്റ് പല രാസവസ്തുക്കളും ഇയാള്‍ ഓര്‍ഡര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. എന്നാല്‍ താന്‍ ജീവനൊടുക്കാനാണ് ഇത്രയും വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തതെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് ഇയാള്‍ സിംഗപ്പൂരില്‍ നിന്ന് ലഹരിക്കേസില്‍ മുങ്ങിയതാണെന്ന് പൊലീസിന് വ്യക്തമാകുന്നത്. പിന്നാലെ പൊലീസ് സിംഗപ്പൂര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:

A drug trafficker, who had been on the run from Singapore for three years and hiding in Bangkok, has been apprehended. The investigation revealed he was living in Thailand under the guise of a university student and was involved in selling illegal substances.