Ai Generated Image
ഇന്തോനേഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ അഞ്ച് തവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സിംഗപ്പൂരില്‍ എഴുപതുകാരനെതിരെ കേസ്. ബുക്കിറ്റ് തിമയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. 2023 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇയാള്‍ വേലക്കാരിയെ ഉപദ്രവിച്ചത്. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പ്രതിയുടെ പേരോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ പുറത്തുവിടരുതെന്ന് കോടതി മാധ്യമങ്ങൾക്ക് നിർദേശം നൽകി.
2023 ഏപ്രിൽ 21നാണ് പ്രതിയുടെ അസുഖബാധിതയായ ഭാര്യയെ പരിചരിക്കുന്നതിനായി 27കാരിയായ ഇന്തോനേഷ്യൻ യുവതിയെ ജോലിക്കെടുത്തത്. ഭാര്യയും മകനുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പ്രതി സമീപത്തുള്ള മറ്റൊരു വീട്ടിലായിരുന്നു താമസം. ഭാര്യയെ കാണാനായി ദിവസവും ഇവിടെയെത്താറുണ്ടായിരുന്നു. പിന്നീട് സ്വന്തം വീടും വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജോലിക്കാരിയെ കാറിൽ കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്.
പ്രതിയുടെ വീട്ടിൽ ദിവസവും രണ്ട് മണിക്കൂർ ജോലി ചെയ്യേണ്ടിയിരുന്നു. ഈ സമയത്ത് പ്രതിയും യുവതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് യുവതിയെ ബലംപ്രയോഗിച്ച് മുറിയിലേക്ക് വലിച്ചിഴച്ചത്. കട്ടിലിൽ ഇരുത്തിയ ശേഷം യുവതിയുടെ കൈ ബലംപ്രയോഗിച്ച് തന്റെ പാന്‍റിനകത്തേക്ക് ഇടുകയും പിന്നീട് ചുംബിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.
'എനിക്ക് ഭർത്താവുണ്ട്, തനിക്ക് ഭാര്യയുമുണ്ട്' എന്ന് കരഞ്ഞുപറഞ്ഞാണ് അന്ന് രക്ഷപ്പെട്ടതെന്ന് യുവതി കോടതിയിൽ മൊഴി നൽകി. സമാനമായ രീതിയിൽ പല അവസരങ്ങളിലായി അഞ്ച് തവണ പ്രതി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. തുടർന്ന് വിവരം പ്രതിയുടെ മകനെ അറിയിക്കുകയും മകൻ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് 70കാരനെതിരെ നിയമനടപടികൾ ആരംഭിച്ചു. നിലവിൽ ഇയാൾ കോടതിയിൽ വിചാരണ നേരിടുകയാണ്.