Image: Facebook, PTI
നേപ്പാളിലെ ത്രിശൂലി താഴ്‌വരയില്‍ പ്രളയം താണ്ഡവമാടിയപ്പോള്‍ പേടിച്ചരണ്ട സ്കൂള്‍ വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നടത്തിയ ധീരമായ നീക്കം വാര്‍ത്തയാകുന്നു. 1,643 വിദ്യാർത്ഥികളുടെ ജീവനും കയ്യിൽ പിടിച്ച് അധ്യാപകനെടുത്ത തീരുമാനത്തിന് മനസ് നിറഞ്ഞ് കയ്യടിക്കുകയാണ് രക്ഷിതാക്കളും.
Also Read: മൂന്നുദിവസം അവശിഷ്ടങ്ങള്‍ക്കടിയില്‍; ആറുവയസുകാരിക്ക് അദ്ഭുതരക്ഷ
ബുധനാഴ്ച രാവിലെ 9:20ഓടെയാണ് നുവാകോട്ട് ത്രിഭുവൻ ത്രിശൂലി സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പലായ രാജേന്ദ്ര ദവാഡിക്ക് (47) ഒരു ഫോൺ സന്ദേശം ലഭിച്ചത്. ‘ആ ഗ്രാമം മുഴുവൻ ഒലിച്ചുപോയി, പുഴയെല്ലാം കവർന്നു... വേഗം ഓടി രക്ഷപെട്ടോളൂ’–എന്നതായിരുന്നു സന്ദേശം. വെള്ളവും മണ്ണും കുതിച്ചൊഴുകിയ നദീ തീരത്തുനിന്നും 60 മീറ്റർ ഉയർന്ന കോൺക്രീറ്റ് കെട്ടിടമായതിനാൽ ആദ്യം സ്കൂൾ സുരക്ഷിതമാണെന്നാണ് ഇംഗ്ലിഷ് അധ്യാപകൻ കൂടിയായ ദവാഡി കരുതിയത്. എന്നാൽ വെള്ളം അതിവേഗം കുതിച്ചുയരുകയാണെന്ന് ഒരു രക്ഷിതാവ് ഓടിയെത്തി അറിയിച്ചതോടെ അധ്യാപകന്‍ ഉടനടി പ്രവര്‍ത്തിക്കുകയായിരുന്നു.
Also Read: യുപി–മധ്യപ്രദേശ് അതിര്‍ത്തിയില്‍ മിന്നല്‍ പ്രളയം; മന്ദാകിനി നദി കരകവിഞ്ഞു; വന്‍നാശം
സ്കൂൾ ബെല്ലടിച്ച് എല്ലാ ക്ലാസുകളിൽ നിന്നും കുട്ടികളെ ഒഴിപ്പിച്ചു. സ്കൂൾ ബസ് ഡ്രൈവർമാരെയെല്ലാം തിരിച്ചുവിളിച്ചു. പരിഭ്രാന്തരായ കുട്ടികളെയെല്ലാം കൂട്ടി അദ്ദേഹം അടുത്തുള്ള കുന്നിൻ മുകളിലേക്ക് കുതിച്ചു. അവിടെ ഒരു വലിയ ആൽമരത്തിന്റെ തണലിൽ കുട്ടികളെ സുരക്ഷിതരാക്കി നിര്‍ത്തി. ഈ സമയത്തിനുള്ളില്‍ തന്നെ പ്രളയജലം കുതിച്ചെത്തി അവരുടെ സ്കൂള്‍ കെട്ടിടങ്ങളെയെല്ലാം തകര്‍ത്ത് നീങ്ങുകയുമായിരുന്നു.
ദവാഡിയുടെ സമയോചിതമായ ഇടപെടലിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കളും മറ്റ് അധ്യാപകരും. എങ്കിലും, പ്രഭാതഭക്ഷണം ഉണ്ടാക്കാൻ മുറിയിലേക്ക് മടങ്ങിയ ഹിസ്റ്ററി അധ്യാപകൻ സന്തോഷ് പരിയാർ (32), സ്കൂളിന്റെ വാതിലുകൾ അടയ്ക്കാനായി തിരിച്ചുപോയ ജീവനക്കാരൻ സുൽത്താൻ ലാമ എന്നിവർക്ക് ജീവൻ നഷ്ടമായി. ദവാഡിയെ ഒരു വീരനായകനായി വാഴ്ത്തുകയാണ് നാട്ടുകാരും രക്ഷിതാക്കളും.