നേപ്പാളിലെ മിന്നല്‍ പ്രളയത്തിനു പിന്നില്‍ ചൈനീസ് ഇടപെടലെന്ന് ആരോപണം. പര്‍വതമേഖലയില്‍ ചൈനയുടെ നിര്‍മാണങ്ങളാണ് ദുരന്തത്തിനു ആക്കം കൂട്ടിയതെന്നാണ് ആരോപണം. ത്രിശൂലി നദിയുടെ ഒഴുക്കു മാറ്റി ഗ്യാരോങ് പട്ടണം നിര്‍മിച്ചതും ഷിയോകാങ് പ്രദേശത്തു ജനവാസം അനുവദിച്ചതുമടക്കുള്ള നടപടികളാണ് ദുരന്തത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചതെന്ന് നേപ്പാള്‍ കറസ്പോണ്ടന്‍സ് ആരോപിക്കുന്നു.
Also Read: തിരച്ചിൽ അഞ്ചാംദിനം; നേപ്പാളില്‍ 675 മൃതദേഹങ്ങള്‍ കണ്ടെത്തി, 7 മലയാളികളെക്കുറിച്ച് വിവരമില്ല
കുന്നുകൾ വെട്ടിമാറ്റി നിർമ്മിച്ച ടിബറ്റിലെ ഗ്യാരോങ് പട്ടണത്തിന് സമീപമാണ് വെള്ളപ്പൊക്കമുണ്ടായത്. ത്രിശൂലി നദിയുടെ സ്വാഭാവിക ഒഴുക്കിന് തടസപ്പെടുത്തിയാണ് പട്ടണം തന്നെ നിർമ്മിച്ചിരിക്കുന്നത്. കൊടുമുടികളിലെ ദുർബലമായ ആവാസവ്യവസ്ഥയ്ക്ക് ഏൽക്കുന്ന നാശനഷ്ടങ്ങളാണ് ഹിമപാതങ്ങൾക്കും മിന്നൽ പ്രളയങ്ങൾക്കും കാരണമാകുന്നതെന്നാണ് ഒരു ആരോപണം.
സിയോകാങില്‍ ജനവാസകേന്ദ്രങ്ങളുണ്ടാക്കിയ പാരിസ്ഥിതിക ദുരന്തം കാരണം എല്ലാ വർഷവും ഹിമപാതങ്ങൾ ഉണ്ടാകുന്നു. റസുവ അതിർത്തിയിൽ നദിയുടെ സംഗമസ്ഥാനത്ത് ചൈന മനഃപൂർവ്വം നിര്‍മിച്ച ഗൈറോങ് തുറമുഖം നേപ്പാളില്‍ നദിയുടെ വേഗത വർധിപ്പിക്കുന്നു. ഈ നിര്‍മിതികള്‍ മഞ്ഞുമലകള്‍ രൂപംകൊള്ളുന്ന രീതിയില്‍ മാറ്റമുണ്ടാക്കി. ഇതാണ് മിന്നല്‍ പ്രളയം സൃഷ്ടിച്ചതെന്നുമാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ക്കു ശാസ്ത്രീയ തെളിവൊന്നുമില്ല.
അതേസമയം, നേപ്പാളില്‍ പ്രളയ ദുരന്തം തുടരുകയാണ്. തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇതുവരെ 675 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ടായിരത്തിൽ അധികം പേരെ കുറിച്ച് വിവരമില്ല. മരിച്ചവരുടെ ഫോട്ടോയും തിരിച്ചറിയല്‍ അടയാളങ്ങളും നേപ്പാള്‍ പൊലീസ് വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്തു. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് സഹായവുമായി നാലാം വിമാനം കാഠ്മണ്ഡുവില്‍ എത്തി. 11 ടണ്‍ രക്ഷാസാമഗ്രികളാണ് വിമാനത്തില്‍ ഉള്ളത്. ഏഴു ബെയ്‌ലി പാലങ്ങള്‍ കൂടി ഇന്ത്യ നിര്‍മിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു.