Residents salvage their belongings from damaged houses after flash flooding in the Devighat area of Nuwakot district in Nepal, Friday, Aug. 28, 2026. (AP Photo/Rajesh Kumar Singh)
മിന്നൽ പ്രളയ ദുരന്തമുണ്ടായ നേപ്പാളിൽ ദുഷ്കരമായ രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക്. 584 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. രണ്ടായിരത്തിനടുത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്. 320 ഇന്ത്യക്കാരെക്കുറിച്ചും വിവരമില്ല. ഇതുവരെ ആയിരത്തി അറുന്നൂറിലേറെപ്പേരേ രക്ഷപ്പെടുത്തി. 85 ഇന്ത്യക്കാരടക്കം 121 വിദേശ പൗരൻമാരും രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.
ചൈനയിൽ കുടുങ്ങിയ 149 ഇന്ത്യക്കാരെ സുരക്ഷിതമായി നേപ്പാളിൽ എത്തിച്ചു. ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് നിർത്തിയ തിരച്ചിൽ ഇന്നലെ രാത്രിയാണ് പുനരാരംഭിച്ചത്. നേപ്പാൾ വിദേശ സഹായം തേടിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയുടെയടക്കം സംഘങ്ങൾ ഇന്ന് എത്തും. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് തിരച്ചിലിന് സന്നദ്ധത അറിയിച്ചത്.
തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനത്തിനടക്കമാണ് നേപ്പാൾ സഹായം തേടിയത്. നിലവിൽ സൈന്യമടക്കം നേപ്പാളിലെ 15,000 സുരക്ഷാ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നേപ്പാളിന് കൂടുതൽ സഹായം നൽകാൻ ആലോചിച്ച് ഇന്ത്യ. തുരങ്ക രക്ഷാപ്രവർത്തനത്തിൽ വിദഗ്ധരായ കൂടുതൽ സംഘങ്ങൾ വരും ദിവസങ്ങളിൽ തിരച്ചിലിൽ പങ്കെടുക്കും. വിവിധ ജലവൈദ്യുതി പദ്ധതികളുടെ ഭാഗമായ ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.
നിലവിൽ DNA പരിശോധനകൾക്കായി ഇന്ത്യയിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘവും നേപ്പാളിലെത്തിയിട്ടുണ്ട്. ഇന്നും വ്യോമസേനാ വിമാനം ദുരിതാശ്വാസ സാമഗ്രികളുമായി നേപ്പാളിലേക്ക് പോകും. ഇതുവരെ മൂന്നുവിമാനങ്ങളാണ് ഇന്ത്യയിൽനിന്ന് നേപ്പാളിലെത്തിയത്. നേപ്പാളിലേക്ക് പോകാൻ തയാറായി NDRFന്റെ നാല് ടീം ഹിൻഡൻ വ്യോമ താവളത്തിൽ തമ്പടിച്ചിട്ടുണ്ട്.