• പോര്‍ട്ടീസ് പാര്‍ട്നേഴ്സ് എല്‍എല്‍പി, സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇന്‍ഫ്ര ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് പുറമെ പോര്‍ട്ടീസ് കമ്പനിയുെട പാര്‍ട്നര്‍മാരായ ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, പിപി സോഫ്ടെക് കമ്പനിയുടെ പ്രശാന്ത് ഗാര്‍ഗ് എന്നിവര്‍ക്കുമാണ് ഉപരോധം

ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും മൂന്ന് ഇന്ത്യക്കാര്‍ക്കും ഉപരോധമേര്‍പ്പെടുത്തി യുഎസ്. ഇറാന്‍ ഭരണകൂടത്തിന് സാമ്പത്തിക വരുമാനമുണ്ടാക്കുന്ന മാര്‍ഗങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ 'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്' പദ്ധതിയുടെ ഭാഗമാണ് നടപടിയെന്നാണ് വിശദീകരണം. പോര്‍ട്ടീസ് പാര്‍ട്നേഴ്സ് എല്‍എല്‍പി, സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇന്‍ഫ്ര ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് പുറമെ പോര്‍ട്ടീസ് കമ്പനിയുെട പാര്‍ട്നര്‍മാരായ ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, പിപി സോഫ്ടെക് കമ്പനിയുടെ പ്രശാന്ത് ഗാര്‍ഗ് എന്നിവര്‍ക്കുമാണ് ഉപരോധം. 

കസ്റ്റംസ് ബ്രോക്കര്‍ കമ്പനിയാണ് പോര്‍ട്ടീസ് പാര്‍ട്നേഴ്സ്. ഇറാനില്‍ നിന്നുള്ള പെട്രോ കെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക്  ഇറക്കുമതി ചെയ്യുന്നതിനെ സഹായിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോര്‍ട്ടീസിന് ഉപരോധം ഏര്‍പ്പെടുത്തുന്നതെന്ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചു. 

69 മില്യണ്‍ ഡോളറിന്‍റെ ഇറാനിയന്‍ പെട്രോളിയം ഉല്‍പന്നങ്ങളാണ് സദാശിവ ഓവര്‍സീസ് ഇറക്കുമതി ചെയ്തതായി യുഎസ് ആരോപിക്കുന്നത്. പിപി സോഫ്റ്റ്ടെകും പ്രകൃതീസ് ഇന്‍ഫ്രയും 25 മില്യണ്‍ ഡോളറിന്‍റെ ഇറാന്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തുവെന്നും യുഎസിന്‍റെ പ്രസ്താവനയില്‍ പറയുന്നു. 

നിലവില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളും വ്യക്തികളും ഇറാനില്‍ നിന്നുള്ള പെട്രോ കെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഇറാന്‍റേതാണെന്ന പൂര്‍ണ ബോധ്യത്തോടെ തന്നെ വാങ്ങുകയും വില്‍ക്കുകയും, മാര്‍ക്കറ്റ് ചെയ്യുകയും കൈവശം വച്ച് ഉപയോഗിക്കുകയും ചെയ്യുന്നവരാണെന്നും യുഎസ് ആരോപിക്കുന്നു. അറുപതോളം കമ്പനികള്‍ക്കും വ്യക്തികള്‍ക്കും കപ്പലുകള്‍ക്കുമാണ് യുഎസ് ട്രഷറി വകുപ്പ് ഇന്നലെ ഉപരോധം പ്രഖ്യാപിച്ചത്. 

ഇറാനെ മുന്നോട്ട് പോകാന്‍ സഹായിക്കുന്ന ഏത് രാജ്യവും അവരുടെ ബാങ്കുകള്‍, ബിസിനസുകള്‍,വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിങ്ങനെ എല്ലാവരും വലിയ സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. വലിയ പ്രതിസന്ധിയാകും യുഎസ് ഇത്തരത്തിലുള്ള ഉപരോധം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് നേരിടേണ്ട ിവരിക. വര്‍ഷങ്ങളായി ഇറാനുമായുള്ള സാമ്പത്തിക ബന്ധം ഇന്ത്യ കുറച്ചിട്ടുണ്ടെങ്കിലും ചബഹാര്‍ തുറമുഖം തന്ത്രപ്രധാനമായതിനാല്‍ പൂര്‍ണമായും ഒഴിവാക്കാനും കഴിയില്ല. അരി, തേയില, മരുന്ന് എന്നിവയാണ് ഇറാനിലേക്ക് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ദുബായ് വഴിയുള്ള വ്യാപാരത്തിന് വിലക്ക് വരുന്നതോടെ പ്രതിസന്ധിയേറുമെന്നാണ് കണക്കുകൂട്ടല്‍. 

ENGLISH SUMMARY:

Under Operation Economic Outcast, the US government imposed financial sanctions on four Indian companies and three Indian nationals for allegedly facilitating trade with Iran's petrochemical sector. The targeted entities include Portis Partners LLP, Sadashiva Overseas Ltd, PP Softtech Pvt Ltd, and Prakritis Infra India Pvt Ltd, alongside individuals Harish Ramachandra Rangi, Indrismia Ashrafmia Sheikh, and Prashant Garg. The US State Department accused these entities of knowingly handling and importing millions of dollars' worth of Iranian petroleum products. Part of a broader sanctions sweep affecting around 60 entities globally, this move threatens to complicate India's strategic and economic trade linkages with Iran