Image: X, @ndtv
സര്‍വകലാശാല ക്യാംപസില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പാക് സൈനിക ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. ഇസ്ലമാബാദിലെ സർഹദ് സർവകലാശാലയിലാണ് സംഭവം. ഭാര്യയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരം. ഫീസ് വർധനവിനും ക്ലാസ് സമയക്രമത്തിനുമെതിരെ ഡിപ്പാർട്ട്‌മെന്റ് മേധാവിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിലാണ് സൈനികന്റെ ഇടപെടലുണ്ടായത്.
പ്രതിഷേധക്കാരായ വിദ്യാര്‍ഥികളെ ശാന്തരാക്കാനായി സ്ഥലത്തെത്തിയതായിരുന്നു സൈനികന്റെ ഭാര്യയും സ്റ്റുഡന്റ് അഫയേഴ്‌സ് മേധാവിയുമായ ഡോ.ഐന. എന്നാല്‍ പ്രതിഷേധക്കാരിലെ ഒരു വിഭാഗം ഐനയുടെ വാക്കുകള്‍ അവഗണിച്ചതോടെയാണ് സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ ഐന ക്യാംപസിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വിദ്യാർത്ഥികൾക്ക് നേരെ ഇദ്ദേഹം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വെടിയുതിർക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സൈനിക യൂണിഫോമിൽ തന്നെ സർവകലാശാലയിലെത്തി. യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികള്‍ക്കുനേരെ ലാത്തി വീശുകയും മർദിക്കുകയും ചെയ്തു. കൂടാതെ സര്‍വീസ് പിസ്റ്റള്‍ പുറത്തെടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്തതായും വിദ്യാര്‍ഥികള്‍ക്കുനേരെ തോക്ക് ചൂണ്ടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു.
തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട പാക്സൈന്യം അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും സൂചനയുണ്ട്. ജനങ്ങൾക്ക് നേരെ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ മേഖലകളിൽ നേരത്തെ തന്നെ ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം.