Image Credit:x@GeoGrid_
ഇസ്‍ലാമാബാദില്‍ ലഷ്കറെ തയിബ കമാൻഡർ ഖാരി സയിദ് അബ്ദുൽ അസീസിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഖുബാ പള്ളിയിൽ നമസ്കാരത്തിനെത്തിയ ഇയാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.
'ഹോര്‍മുസ് തുറക്കാം... പക്ഷേ'; ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍; ട്രംപിന് തിരിച്ചടി!
പള്ളിയിലെത്തുന്നതിന് ഭക്ഷണശാലയിൽനിന്ന് ഇയാൾ ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോർട്ട്. ലഷ്കറിന്റെ ദക്ഷിണ പഞ്ചാബ് ഘടകത്തിലെ പ്രധാന ചുമതലക്കാരനായിരുന്നു സയിദ്. ഇന്ത്യയിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്ന വിഭാഗത്തിന്റെ ചുമതലയും സയിദിനായിരുന്നു. ലഷ്കർ സ്ഥാപകൻ ഹാഫിസ് സയിദുമായി 1990 മുതൽ ഖാരി സയിദ് അബ്ദുൽ അസീസിന് അടുത്ത ബന്ധമുണ്ട്.
പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ലഷ്കറെ അംഗങ്ങള്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതായി ലഷ്കറെ ഭീകരന്‍ റിസ്‍വാന്‍ ഹനീഫിന്‍റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. ലഷ്കറെയുടെ 30-ലധികം അംഗങ്ങൾ 'അജ്ഞാതരുടെ' ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിഡിയോ. മൂന്നോ നാലോ വർഷത്തിനിടെയാണിതെന്നും അക്രമികൾ അജ്ഞാതരാണെന്നും റിസ്‍വാന്‍ വിഡിയോയില്‍ പറയുന്നുണ്ട്. കൊലപാതകങ്ങൾക്ക് പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്നാണ് ഇയാളുടെ ആരോപിച്ചു. ഇന്ത്യ ആരോപണം നേരത്തെ നിഷേധിച്ചതാണ്.