അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ പോപ്പെയ്സിൽ (Popeyes) നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കനിൽ കോണ്ടത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിക്കെതിരെ 1.5 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര കേസ്. ഹൂസ്റ്റൺ സ്വദേശികളായ ജസ്റ്റിൻ ഹൊവാർഡും ഡാനിയൽ മക്കിന്നനുമാണ് സൗത്ത് സാം ഹൂസ്റ്റൺ പാർക്ക് വെസ്റ്റിലെ പോപ്പെയ്സ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിക്കുന്നതിനിടെ ഇത്തരമൊരു അനുഭവം നേരിട്ടത്.
ചിക്കൻ പീസിനുള്ളിൽ ഫ്രൈ ചെയ്ത നിലയിൽ അജ്ഞാത വസ്തു കണ്ടതോടെ സംശയം തോന്നിയ ദമ്പതികൾ ഉടൻ തന്നെ റസ്റ്ററന്‍റ് ജീവനക്കാരെ വിവരമറിയിച്ചു. വിഷയം ഗൗരവമായി എടുക്കുന്നതിന് പകരം ജീവനക്കാർ തങ്ങളെ പരിഹസിച്ച് ചിരിച്ചുവെന്നും പണം തിരികെ നൽകാതെ മറ്റൊരു ചിക്കൻ പീസ് നൽകി പ്രശനം ഒതുക്കിതീർക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് റസ്റ്ററന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും, ഉപഭോക്തൃ സംരക്ഷണ നിയമ ലംഘനവും, ജീവനക്കാരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി ദമ്പതികൾ നിയമപോരാട്ടം ആരംഭിച്ചത്. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയിൽ പോപ്പെയ്സ് മാതൃകമ്പനിയായ റസ്റ്ററന്‍റ് ബ്രാൻഡ്സ് ഇന്റർനാഷണലിനും ഫ്രാഞ്ചൈസി ഉടമകൾക്കുമെതിരെ ഇപ്പോൾ കേസ് നടക്കുകയാണ്.