• രാജ്യാന്തരവേദികളെ നുണക്കഥകളും അവാസ്തവങ്ങളും പ്രചരിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുന്നത് ഇതാദ്യമായല്ലെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് അകമഴിഞ്ഞ പിന്തുണ പരസ്യമായും രഹസ്യമായും നല്‍കുന്നത് മറച്ച് വയ്ക്കാനുള്ള തത്രപ്പാടാണ് ഇതെന്നും ഇന്ത്യ

ആസിയാന്‍ യോഗത്തില്‍ കശ്മീരിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധര്‍. ഫിലിപ്പൈന്‍സില്‍ നടന്ന യോഗത്തിലാണ് രാജ്യാന്തര വേദിയെ പാക്കിസ്ഥാന്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചത്. പ്രദേശത്ത് മുഴുവന്‍ അസ്ഥിരതയുണ്ടാക്കുന്നത് കശ്മീര്‍ ആണെന്നായിരുന്നു ധറിന്‍റെ വാദം. ' ദക്ഷിണേഷ്യയിലെ പ്രാദേശിക അസ്ഥിരതയ്ക്ക് കാരണം കശ്മീര്‍ വിഷയമാണ്. കശ്മീരിലെ ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം രക്ഷാസമിതി പരിഹാരം കാണുകയും സമാധാനക്കരാറില്‍ എത്തിച്ചേരുകയും വേണം' എന്നായിരുന്നു ധറിന്‍റെ വാക്കുകള്‍. 

കശ്മീര്‍ വിഷയത്തിന് പുറമെ സിന്ധു നദീജല കരാറും പാക്കിസ്ഥാന്‍ ആസിയാനില്‍ ഉന്നയിച്ചു. സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കാന്‍ രാജ്യാന്തര ഇടപെടലുണ്ടാകണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്ന് ഇന്ത്യ പ്രതികരിച്ചു. ' രാജ്യാന്തരവേദികളെ നുണക്കഥകളും അവാസ്തവങ്ങളും പ്രചരിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുന്നത് ഇതാദ്യമായല്ലെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് അകമഴിഞ്ഞ പിന്തുണ പരസ്യമായും രഹസ്യമായും നല്‍കുന്നത് മറച്ച് വയ്ക്കാനുള്ള തത്രപ്പാടാണിതെ'ന്നും വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ ചുട്ടമറുപടി നല്‍കി. ജമ്മുകശ്മീരും ലഡാക്കും മുന്‍പും ഇപ്പോഴും എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും ഈ വിഷയത്തില്‍ പാക്കിസ്ഥാന്റെ ഒരഭിപ്രായവും ആവശ്യമില്ലെന്നും അതിനുള്ള അവകാശം പാക്കിസ്ഥാനില്ലെന്നും ഇന്ത്യ തുറന്നടിച്ചു.

സിന്ധുജല കരാറില്‍ ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാന്‍ പ്രോല്‍സാഹിപ്പിച്ചതിനും പഹല്‍ഗാമിനുമുള്ള സ്വാഭാവിക പ്രതികരണമാണെന്നും ജയ്​സ്വാള്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുകയും വിശ്വാസ്യത തെളിയിക്കുകയും ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ മറിച്ചൊരു ചിന്ത ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യജവാര്‍ത്തകള്‍ ഔദ്യോഗികമായി പ്രചരിപ്പിക്കുന്ന പാക്കിസ്ഥാന്‍റെ നടപടിയെയും ഇന്ത്യ അപലപിച്ചു. ഇതിനായി മതപരമായ വാക്കുകളെ കൂടി പാക്കിസ്ഥാന്‍ കൂട്ടുപിടിക്കുന്നുവെന്നും ഇന്ത്യ വിമര്‍ശിച്ചു. 'ആഭ്യന്തര പ്രശ്നങ്ങളും തകര്‍ച്ചകളും മറച്ചു വയ്ക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്ന രീതിയാണിതെന്നും സ്വന്തം രാജ്യത്ത് വേരാഴ്ത്തിയിരിക്കുന്ന ഭീകരവാദത്തെ തുടച്ച് നീക്കുകയാണ് ആദ്യം വേണ്ടതെന്നും' ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

Pakistani Foreign Minister Ishaq Dar raised the Kashmir issue and the Indus Waters Treaty during the ASEAN meeting in the Philippines. He alleged that Kashmir is the primary source of regional instability and called for international intervention. India vehemently rejected these assertions, labeling them as baseless propaganda designed to conceal Pakistan's active support for cross-border terrorism. Ministry spokesperson Randhir Jaiswal reiterated that Jammu, Kashmir, and Ladakh are integral parts of India, leaving no room for foreign commentary. Furthermore, India emphasized that modifications to the Indus Waters Treaty remain tied directly to Pakistan halting cross-border terrorism.