ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 മത്സരത്തില്‍ ഈജിപ്തിനെതിരെ മെസി പെനല്‍റ്റി പാഴാക്കിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ 35കാരന്‍ കൊല്ലപ്പെട്ടു. ബംഗ്ലദേശിലെ കുമില്ലയിലെ ഒരു ചായക്കടയിൽ അർജന്റീന-ഈജിപ്റ്റ് മത്സരം കാണുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. മുഹമ്മദ് ഷരീഫുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. മത്സരത്തിന്റെ 15ാംമിനിറ്റില്‍ യാസര്‍ ഇബ്രാഹിം നേടിയ ഗോളിലൂടെ ഈജിപ്ത് ലീഡ് നേടിയിരുന്നു. തുടര്‍ന്ന് 21ാം മിനിറ്റില്‍ സമനില നേടാന്‍ കിട്ടിയ പെനല്‍റ്റി അവസരം മെസി പാഴാക്കി.
കളികണ്ടുകൊണ്ടിരുന്നവര്‍ തമ്മില്‍ മെസിയുടെ പിഴവിനെച്ചൊല്ലി തര്‍ക്കമുണ്ടായി, പിന്നാലെ കയ്യാങ്കളിയായെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലദേശ് സമയം രാത്രി 11ന് ധന്‍പൂര്‍ മേഖലയിലാണ് സംഭവമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ ബാബു, മൈൻ ഉദ്ദീൻ മാലു എന്നിവര്‍ ചേര്‍ന്ന് മുഹമ്മദിന്റെ തലയ്ക്കടിച്ചു. ഉടൻ തന്നെ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് കുമില്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന മുഹമ്മദ് കടുത്ത ബ്രസീല്‍ ആരാധകന്‍ കൂടിയാണ്. ബ്രസീല്‍ പുറത്തായതോടെ ഈജിപ്തിനെ പിന്തുണച്ചു. മെസി പെനല്‍റ്റി പാഴാക്കിയതോടെ ‘നിന്റെ അച്ഛന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ലല്ലോ’ എന്ന് മുഹമ്മദ് അര്‍ജന്റീന ആരാധകനോട് ചോദിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് മറ്റൊരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
മുഹമ്മദിന്റെ മരണത്തോടെ തങ്ങള്‍ ആരുമില്ലാതായെന്നും ഫുട്ബോള്‍ മത്സരത്തിന്റെ പേരിലൊക്കെ എങ്ങനെയാണ് ഒരാളെ കൊല്ലാനാവുകയെന്നും മുഹമ്മദിന്റെ ഭാര്യ ബാനു ചോദിക്കുന്നു. തന്റെ രണ്ട് പെണ്‍കുട്ടികള്‍ അനാഥരായെന്നും ഭര്‍ത്താവിന്റെ മരണത്തിനു കാരണക്കാരായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ഭാര്യ ആവശ്യപ്പെടുന്നു.
ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന മത്സരമായിരുന്നു അര്‍ജന്റീനയും ഈജിപ്തും തമ്മില്‍ നടന്നത്. മത്സരത്തില്‍ 3–2ന് ഈജിപ്തിനെ തോല്‍പിച്ചാണ് അര്‍ജന്റീന മുന്നേറിയത്. ലോകകപ്പിലെ 21ാം ഗോള്‍ നേടിയ മെസി ഈ ലോകകപ്പിലെ ഗോള്‍നേട്ടം എട്ട് ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.