Image from the Video
ടെസ്‌ല കാറുകളുടെ സെല്‍ഫ് ഡ്രൈവിങ് സംവിധാനത്തിന്റെ സുരക്ഷാകാര്യത്തില്‍ ആശങ്ക കൂട്ടുന്നൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കാനഡയില്‍ 100കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടെസ്‌ലയിലിരുന്ന് ഡ്രൈവറായ യുവതി സുഖമായി ഉറങ്ങുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. കാറിന്റെ ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പിഴവ് വന്നാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് ഈ വിധം ഉറങ്ങാനാവൂയെന്നാണ് ചര്‍ച്ച.
കാറില്‍ രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നുവെന്നതാണ് ടെസ്‌ല ആരാധകര്‍ക്ക് ആശങ്ക കൂട്ടുന്നത്. ടെസ്‌ലയുടെ ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം ഡ്രൈവറുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും നിരീക്ഷിക്കുന്ന തരത്തിലുള്ളതാണ്. അതായത് ഡ്രൈവര്‍ ഉറങ്ങുകയോ അബോധാവസ്ഥയില്‍ ആവുകയോ ചെയ്താല്‍ വാഹനം തനിയെ റോഡരികില്‍ നിര്‍ത്തിയിടാന്‍ പ്രോഗ്രാം ചെയ്തിട്ടുള്ള സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. ഈ സാഹചര്യത്തില്‍ എങ്ങനെ രണ്ട് കുഞ്ഞുങ്ങളേയും ഇരുത്തി കാര്‍ കുതിച്ചുപായും എന്ന ചോദ്യമാണ് ഈ വിഡിയോ പുറത്തുവന്നതോടെ ഉയരുന്നത്.
ഇവിടെ ഡ്രൈവര്‍ മോണിറ്ററിങ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിനുള്ള മറുപടിയും പുറത്തുവന്നുകഴിഞ്ഞു. ഈ കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്ന യുവതി വലിയൊരു സണ്‍ഗ്ലാസ് ഉപയോഗിച്ചതാണ് ടെസ്‌ലയുടെ സംവിധാനത്തെ തകര്‍ത്തത്. ഡ്രൈവര്‍ ഉറങ്ങുകയായിരുന്നുവെന്ന കാര്യം സെന്‍സ് ചെയ്യാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.
കാനഡയില്‍ ഉയര്‍ന്ന തലത്തിലുള്ള ഓട്ടോമേറ്റഡ് വാഹനങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്‌ലയുടെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് സോഫ്റ്റ്‌വെയറിന് നിയമപരമായ അനുമതിയുണ്ട്. ടെസ്‌ലയുടെ ഈ സിസ്റ്റം ലെവല്‍ 2 ഓട്ടോമേഷന്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഈ നിയമമനുസരിച്ച് ഇത്തരം വാഹനങ്ങളില്‍ ഡ്രൈവര്‍ എപ്പോഴും പൂര്‍ണ ബോധ്യത്തോടെയിരിക്കണം, മാത്രമല്ല ഏതു നിമിഷവും വാഹനം നിയന്ത്രിക്കാന്‍ സജ്ജനായിരിക്കുകയും വേണമെന്നാണ് നിയമം അനുശാസിക്കുന്നത്.
ഡ്രൈവർമാർ പൂര്‍ണമായും റോഡിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രണ്ട് തലങ്ങളിലുള്ള മോണിറ്ററിങ് സിസ്റ്റമാണ് ടെസ്‌ല ഉപയോഗിക്കുന്നത്. ഇന്റേണല്‍ ക്യാബിന്‍ ക്യാമറ ഡ്രൈവറുടെ മുഖം നിരീക്ഷിക്കാനും കണ്ണിന്റെ ചലനങ്ങള്‍ ശ്രദ്ധിക്കാനുമാണ് ഉപയോഗിക്കുന്നത്. കണ്ണിന്റെ ചലനങ്ങളെല്ലാം ഇത് ട്രാക്ക് ചെയ്യും. ഉറങ്ങുന്നതും ശ്രദ്ധ മാറുന്നതുമെല്ലാം ഈ ക്യാമറ നിരീക്ഷിക്കും. ഈ സംവിധാനമാണ് സണ്‍ഗ്ലാസ് കാരണം പ്രവര്‍ത്തനരഹിതമായത്. കണ്ണുകളുടെ ശരിയായ ചലനം ലഭിക്കാതായതോടെ ബാക്കപ് സംവിധാനത്തിലേക്ക് മാറും. അതായത് സ്റ്റിയറിങ് വീലില്‍ ഡ്രൈവറുടെ കൈകളുടെ സമ്മര്‍ദ്ദം പരിശോധിക്കുന്ന രീതിയാകും പിന്നെ പ്രവര്‍ത്തിക്കപ്പെടുക. സ്റ്റിയറിങ്ങില്‍ ഭാരം അനുഭവപ്പെടുന്നുണ്ടോെയന്നതു മാത്രമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.