യുദ്ധത്തിൽ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് വിട നൽകാൻ ടെഹ്റാനിലേക്ക് ജനപ്രവാഹം. ഖമനയിയുടെ ഭൗതികശരീരം വഹിച്ച പേടകത്തിനുമുന്നില്‍ വിലപിച്ച ജനം അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പ്രതികാരം ചെയ്യണമെന്ന് ആക്രോശിച്ചു. ഖമനയിയുടെ ജന്മസ്ഥലമായ മഷ്ഹദില്‍ വ്യാഴാഴ്ചയാണ് കബറടക്കം.
ഗ്രാൻഡ് മൊസല്ലയിൽ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഖമനയിയുടെ ഭൗതികദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഹുസൈനിയയിൽ ഖമനയി പ്രസംഗിച്ചിരുന്ന വേദിയെ അനുസ്മരിപ്പിക്കും വിധം തയാറാക്കിയ വേദിലാണ് പൊതുദര്‍ശനം. സമീപത്തായി കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചിട്ടുണ്ട്. ടെഹ്റാനിലെ ചടങ്ങുകളിൽ പങ്കെടുത്ത ജനക്കൂട്ടം "അമേരിക്ക നശിക്കട്ടെ" ഇസ്രയേൽ നശിക്കട്ടെ എന്ന് ആർത്തുവിളിച്ചു.
ജനക്കൂട്ടത്തിൽ ചിലർ ‘KillTrump’ എന്ന് എഴുതിയ ബാനറുകളും ഉയര്‍ത്തിയിരുന്നു. യു.എസ് സ്വാതന്ത്ര്യത്തിന്‍റെ 250 വാര്‍ഷികം ആഘോഷിക്കുന്ന ദിവസമാണ് ഇറാന്‍ ഖമനയിയുടെ കബറടക്കത്തിനായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ മറ്റു നഗരങ്ങളിലും അനുശോചന ചടങ്ങുകൾ നടക്കുകയാണ്. ഖമനയിയുടെ ഭൗതികശരീരം നാളെ ടെഹ്റാനില് വിലാപയാത്രയ്ക്കുശേഷം അയൽരാജ്യമായ ഇറാഖിലെ വിവിധ നഗരങ്ങളിലെത്തിക്കും. വിലാപയാത്ര പ്രമാണിച്ച് റോഡുകളും വ്യോമപാതകളും അടച്ചു. വ്യാഴാഴ്ച ഖമനയിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ ഇമാം റെസയുടെ കബറിടത്തിൽ സംസ്കാരം നടക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കും