ഇറാഖില്‍ അഴിമതി വിരുദ്ധ സേന നടത്തിയ റെയ്ഡില്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സ്വര്‍ണത്തില്‍ നിര്‍മിച്ച അടിവസ്ത്രങ്ങള്‍. പാർലമെന്റ് അംഗമായ ഹിന്ദ് അൽ അബ്ബാസിയുടെ വസതിയിൽ സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് വൻതുക പിടിച്ചെടുത്തത്. 57 മില്യണ്‍ ഡോളര്‍ പണമായും 27 കിലോ സ്വര്‍ണവും റെയ്ഡില്‍ പിടിച്ചെടുത്തു. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
എണ്ണ മന്ത്രാലയത്തില്‍ നടന്ന അഴിമതിക്ക് പിന്നാലെ മുന്‍ മന്ത്രി അദ്‌നാൻ അൽ-ജുമൈലിയെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തതിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിപുലമായ റെയ്ഡ് നടത്തിയത്. ഇറാഖിലെ കൗണ്ടർ ടെററിസം സർവീസിന്റെയും സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം 53 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഹിന്ദ് അൽ അബ്ബാസി ഇപ്പോഴും ഇറാഖ് പാർലമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അംഗമായി തുടരുന്നുണ്ട്. ഹിന്ദ് അൽ അബ്ബാസിയെ അറസ്റ്റ് ചെയ്തതായി ന്യൂസ് അറബ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പിടിച്ചെടുത്ത വസ്തുക്കളെ പറ്റി സ്ഥിരീകരണമില്ല. 5.7 കോടി യുഎസ് ഡോളറും 27 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തതായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇറാഖി എംപി ആലിയ നാസിഫിന്റെ വസതിയിലും റെയ്ഡ് നടത്തിയതായും കോടിക്കണക്കിന് ഇറാഖി ദിനാറും സ്വർണ്ണവും അധികൃതർ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.
നടന്ന ഓപ്പറേഷൻ തിങ്കളാഴ്ച വാസിത്, കിർക്കുക്ക്, അൻബാർ പ്രവിശ്യകളിൽ പുനരാരംഭിച്ചു. മോഷ്ടിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംസ്ഥാന ഫണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുള്ള പ്രതികളുടെ ബന്ധുക്കളുടെയും രാഷ്ട്രീയക്കാരുടെയും വീടുകൾ ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകൾ.