rape-complaint-upwoman

TOPICS COVERED

 

ഭാര്യയെ വിറ്റതും മറ്റുള്ളവർക്ക് കാഴ്ചവച്ചതുമൊക്കെയുള്ള വാർത്തകൾ മുന്‍പും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതിലും ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ഇപ്പോൾ സ്വീഡനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. 61കാരനായ ഒരാൾ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും 120-ലേറെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി.

കിഴക്കന്‍ സ്വീഡനിലായിരുന്നു കേസിനാസ്പദമായ സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം കിഴക്കന്‍ സ്വീഡനിലെ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു 61കാരന്‍റെയും ഭാര്യയുടെയും വസതി. വീട് മുഴുവനും ഇയാള്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി അവ ഓണ്‍ലൈനില്‍ ഇട്ട് പുരുഷന്‍മാരെ ആകര്‍ഷിക്കലായിരുന്നു ഇയാളുടെ രീതി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മറ്റ് പുരുഷന്‍മാര്‍ക്ക് കാഴ്ചവയ്ക്കാനും പ്രതിഫലമായി പണം വാങ്ങാനും തുടങ്ങി. 

പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലുമെന്നും വിരല്‍ മുറിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ ഭാര്യയെ തന്‍റെ ക്രൂരമായ ബിസിനസിന് ഇരയാക്കിയിരുന്നത്. ഇതുകൂടാതെ ഇയാള്‍ യുവതിയെ ലഹരിമരുന്നുകള്‍ നല്‍കി സ്വയംഭോഗം ചെയ്യാന്‍ പ്രേരിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അയല്‍ക്കാരടക്കം 120ന് മുകളില്‍ പുരുഷന്‍മാരാണ് യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഇതുകൂടാതെ വീട്ടിനുള്ളിലെ ക്യാമറകള്‍ വഴി മറ്റ് പുരുഷന്‍മാരുമായി ഭാര്യ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വിഡിയോകള്‍ വിറ്റും ഇയാള്‍ വരുമാനമുണ്ടാക്കിയിരുന്നു. 

വീട്ടിലെ ക്യാമറകളുടെ ബ്ലൈന്‍ഡ് സ്പോട്ടുകളായിരുന്നു യുവതിയുടെ ഏക ആശ്വാസം. നിരവധി പുരുഷന്‍മാര്‍ ഇവരെ ഭീകരമായ രീതിയില്‍ പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. 

2022ല്‍ തുടങ്ങിയ സംഭവം 2025 ഒക്ടോബറില്‍ ആണ് പുറംലോകമറിയുന്നത്. യുവതി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്. 120ന് മുകളില്‍ പുരുഷന്‍മാര്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് യുവതി പറഞ്ഞു. ഇതില്‍ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ 28 പേരെ ഇതിനോടകം പീഡനം, പണം കൊടുത്ത് ലൈംഗികത വാങ്ങല്‍ അടക്കം കേസുകള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Sweden news regarding a shocking crime where a 61-year-old man has been arrested for forcing his wife into sexual acts with over 120 men. This incident, involving threats and exploitation captured on CCTV, highlights a disturbing case of human trafficking and domestic abuse.