കാസര്‍കോട് വീട്ടില്‍ ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ച കേസിലാണ് സ്ഥിരം കുറ്റവാളിയായ സ്നേഹ മെര്‍ലിന്‍ അറസ്റ്റിലാകുന്നത്. ഈ കേസ് കൂടാതെ തളിപ്പറമ്പ് സ്റ്റേഷനിലും സ്നഹേയുടെ പേരിൽ മൂന്ന് പോക്സോ കേസുകളുള്ളതായാണ് വിവരം. നാലാമത്തെ കുറ്റകൃത്യത്തിലാണ് സ്നേഹ ഇപ്പോള്‍ അറസ്റ്റിലായത്. പോക്സോ കേസ് കൂടാതെ തളിപ്പറമ്പിലെ സിപിഐ നേതാവിനെ ആക്രമിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയാണ്.
2025 ഫെബ്രുവരിയിലാണ് സ്നേഹയ്ക്കെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയും ചെയ്തു. കൗണ്‍സിലിങ്ങിനിടെ കുട്ടി പീഡനവിവരം തുറന്നുപറയുകയായിരുന്നു. പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്‌ലെറ്റ് വാങ്ങി നല്‍കിയതായതായും സൂചനയുണ്ടായിരുന്നു.
ഈ പന്ത്രണ്ടുകാരിയെ കൂടാതെ ഇതേ കുട്ടിയുടെ സഹോദരനായ പതിനാല് വയസുള്ള ആണ്‍കുട്ടിയെയും യുവതി പീഡിപ്പിച്ചതായി വിവരമുണ്ട്. ആണ്‍കുട്ടി തന്നെയാണ് ആദ്യം വീട്ടുകാരോട് കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്നേഹയ്ക്കെതിരെ പോക്സോ ചുമത്തുകയും ചെയ്തു. ഈ രണ്ട് കേസുകളും കൂടാതെ 14 വയസുള്ള മറ്റൊരു ആണ്‍കുട്ടിയെയും പീഡിപ്പിച്ചതിന് സ്നേഹയ്ക്കെതിരെ കേസുണ്ട്. പീഡന ദൃശ്യങ്ങളും സ്നേഹ ഫോണില്‍ പകര്‍ത്തിയിരുന്നു. പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ വിഡിയോ കാട്ടി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസമയം, സുഹൃത്തിന്റെ മകളെ ഉറങ്ങിക്കിടന്നപ്പോൾ പീഡിപ്പിച്ചതിനാണ് നിലവില്‍ സ്നേഹ അറസസ്റ്റിലായിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു സ്നേഹ. മോശം അനുഭവം നേരിട്ട കുട്ടി സുഹൃത്തുക്കളോടാണ് സംഭവം ആദ്യം പറഞ്ഞത്.
തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിനായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം.രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്നേഹ മെര്‍ലിന്‍.