AI Generated Image
ശ്രീലങ്കയില്‍ നിന്ന് സിഡ്നിയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന് മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. കൊളംബോയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ 207 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന്റെ എന്‍ജിന് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മിന്നലേറ്റതിനു പിന്നാലെ വലിയൊരു ശബ്ദം കേട്ടതായും പിന്നാലെ വിമാനത്തിന്റെ ഒരു എന്‍ജിനില്‍ നിന്നും തീപ്പൊരി ഉയര്‍ന്നതായും യാത്രക്കാര്‍ പറയുന്നുവെന്ന് പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയിലി മിറര്‍ ശ്രീലങ്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ കൊളംബോയില്‍ തന്നെ വിമാനം തിരിച്ചിറക്കിയതിനാല്‍ അപകടങ്ങളൊന്നുമുണ്ടാകാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയരുന്നതിനിടയിലും പിന്നീട് വിമാനത്താവളത്തിൽ തിരിച്ചിറങ്ങുന്നതിനിടയിലും തീപ്പൊരികൾ ഉണ്ടായെന്നാണ് വിഡിയോ വ്യക്തമാക്കുന്നത്. വിമാനത്തിന് മിന്നലേറ്റതായും എൻജിന് ചെറിയ കേടുപാടുകൾ പറ്റിയതായും പൈലറ്റുമാർ യാത്രക്കാരെ അറിയിച്ചു.
മുൻകരുതൽ നടപടിയെന്ന നിലയിൽ സിഡ്നിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിമാനം സുരക്ഷിതമായി കൊളംബോയില്‍ ലാന്‍ഡിങ് നടത്തി. സാങ്കേതിക കാരണങ്ങളാൽ വിമാനം തിരിച്ചിറക്കിയെന്നു ന്യൂസ് ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചു.