ഈയടുത്താണ് പാക്കിസ്ഥാന്‍ ലാഹോറില്‍ നഗരങ്ങള്‍ക്ക് പഴയ പേര് നല്‍കാനുള്ള പദ്ധതിയുണ്ടായത്. ഇസ്‌ലാംപുരയെ കൃഷണ്‍നഗറാക്കി പുനഃര്‍നാമകരണം ചെയ്തതാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിഭജനത്തിന് ശേഷം പാക്കിസ്ഥാനില്‍ നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും പല സ്ഥലങ്ങള്‍ക്കും ഇസ്‌ലാമിക ശൈലിയില്‍ പേരുമാറ്റിയിരുന്നു.
വിഭജനത്തിന് മുന്നത്തെ രാജ്യത്തിന്‍റെ ചരിത്രം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പതിറ്റാണ്ടുകളായി അപ്രത്യക്ഷമായ പഴയ പേരുകള്‍ തിരിച്ചുകൊണ്ടുവരാന്‍ തീരുമാനമുണ്ടായത്. എന്നാല്‍ ഇപ്പോഴിതാ പഴയ പേരുകളിലേക്ക് മാറ്റുന്നതില്‍ നിന്നും പിന്തിരിഞ്ഞിരിക്കുകയാണ് ലാഹോര്‍ അടങ്ങുന്ന പഞ്ചാബ് പ്രവിശ്യയിലെ അധികൃതര്‍.
പേരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിലും തീവ്ര ഇസ്‌ലാം വിശ്വാസികളുടെയും രൂക്ഷവിമര്‍ശനമുയര്‍ന്നതോടെയാണ് പേരുമാറ്റത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്‍റെ അനുമതിയോടെ ലാഹോറിലെ പഴയ തെരുവുകളുടെയും ഇടനാഴികളുടെയും പേരുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമെടുത്തെന്ന് ഈയടുത്ത് ഒരു ഗവണ്‍മെന്‍റ് അധികാരി വ്യക്തമാക്കിയിരുന്നു.
ഇസ്‌ലാംപുരയെ കൃഷണ്‍ നഗര്‍ ആക്കിയതുപോലെ ബാബ്‌രി മസ്ജിദ് ചൗക്ക് ജൈന്‍ മന്ദിര്‍ ചൗക്കായും സുന്നത്ത് നഗര്‍ ശാന്ത് നഗറായും മുസ്തഫാബാദ് ധര്‍മപുരയായും പുനഃര്‍നാമകരണം ചെയ്തിരുന്നു. തുടക്കം എന്ന നിലയ്ക്കായിരുന്നു ലാഹോറില്‍ പേരുമാറ്റം പരീക്ഷിച്ചത്. എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെ ഇത്തരത്തിലൊരു ചിന്ത പോലുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പരീക്ഷണം പരാജയമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് പേരുമാറ്റത്തിനെതിരായി ഉയര്‍ന്ന വിമര്‍ശനം.