ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്പെയിനിലെ കാനറി ദ്വീപിന് സമീപം നങ്കൂരമിട്ട ആഡംബര കപ്പലിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് എംവി ഹോണ്ടിയസ് എന്ന കപ്പലിൽ നിന്നുള്ള ഒഴിപ്പിക്കൽ. നടപടികള്‍ക്ക് ലോകാരോഗ്യ സംഘടന മേല്‍നോട്ടം വഹിക്കുന്നു.
ആദ്യം സ്പാനിഷ് പൗരന്മാരെയാണ് ചെറിയ ബോട്ടുകളിൽ സംഘങ്ങളായി കരയിലെത്തിച്ചത്. ഇവരെ പ്രത്യേക ബസുകളിൽ വിമാനത്താവളത്തിലെത്തിച്ച് സൈനിക വിമാനത്തിൽ മഡ്രിഡിലേക്ക് കൊണ്ടുപോയി. പൊതുജനങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടാകാത്ത രീതിയിലാണ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നത്. നെതർലൻഡ്‌സ്, ജർമനി, യുകെ, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകാനായി വിമാനങ്ങൾ അയച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റേയും വിമാനം എത്തുന്ന മുറയ്ക്കായിരിക്കും അതാത് പൗരന്മാരെ കപ്പലിൽ നിന്ന് പുറത്തിറക്കുക. അര്‍ജന്റീനിയയില്‍ നിന്നുളള ക്രൂസിലെ ഏഴ് യാത്രക്കാര്‍ക്കാണ് ഈമാസം രണ്ടിന് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ മരിച്ചു
Also Read: ലോക്‌ഡൗണ്‍ ഉണ്ടാകുമോ? മാസ്ക് ധരിക്കേണ്ടതുണ്ടോ?
അര്‍ജന്റീനയില്‍ നിന്നും യാത്ര തിരിച്ച എംവി ഹോണ്ടിയസ് എന്ന ആഡംബര പര്യവേഷണ കപ്പല്‍ നിലവില്‍ അറ്റ്ലാന്‍റിക്കിലെ കേപ് വെര്‍ഡിയ്ക്ക് സമീപമാണ് നങ്കൂരമിട്ടിരിക്കുന്നത്. ക്രൂ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 143 പേരാണ് കപ്പലിലുള്ളത്. മൂന്ന് വിദേശ വിനോദസഞ്ചാരികളാണ് ഹാന്റാവൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ബ്രിട്ടണ്‍, അമേരിക്ക, ജര്‍മനി, സ്പെയിന്‍, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവരാണ് വിനോദസഞ്ചാരികളായുള്ളത്. കപ്പലിലെ ജീവനക്കാരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് അധികൃതര്‍ പുറത്തുവിട്ട പട്ടികയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളോ ആരോഗ്യസ്ഥതിയോ സംബന്ധിച്ച് വിവരങ്ങളൊന്നും അധികൃതര്‍ കൈമാറിയിട്ടില്ല. രോഗലക്ഷണങ്ങളില്ലാത്തവര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം
വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഹാന്റാവൈറസ് എലികളിലൂടെയാണ് സാധാരണയായി മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. മരണനിരക്ക് കൂടുതലാണെന്നതാണ് ഈ വൈറസ് ബാധയെ അല്‍പം ഭീതിയോടെ കാണാന്‍ കാരണം. കടുത്ത പനി, ശ്വാസതടസ്സം, പേശീവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. സാധാരണയായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാറില്ലെങ്കിലും, ഈ കപ്പലിൽ കാണപ്പെട്ട വൈറസ് അപൂർവ്വമായി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.