ഇന്ത്യയുടെ സമ്പത്ത് മൊത്തം തൂത്തുവാരിത്തന്നെയാണ് ബ്രിട്ടീഷുകാര്‍ 1947ല്‍ രാജ്യം വിട്ടത്. മോഷണം പോയ പൊന്നിനും പണത്തിനും എണ്ണിത്തിട്ടപ്പെടുത്താവുന്ന രേഖകളോ കണക്കോ ഇല്ല. സമ്പത്തിന് പുറമെ വിലമതിക്കാനാകാത്തത് പലതും ബ്രിട്ടണ്‍ കോളനി രാജ്യങ്ങളില്‍ നിന്നും കൈക്കലാക്കിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് വിശ്വവിഖ്യാതമായ കോഹിനൂര്‍ രത്നം. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ പലതവണയടക്കം ആവശ്യപ്പെട്ടിട്ടും രത്നം നല്‍കാന്‍ ഇതുവരെയും ബ്രിട്ടണ്‍ തയ്യാറായിട്ടില്ല. എന്നാല്‍ ചാള്‍സ് രാജാവിനോട് ഇക്കാര്യം നേരിട്ട് ചോദിക്കാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനി.
ചോരയുടെ ചരിത്രമാണ് കോഹിനൂര്‍ രത്നത്തിന് പറയാനുള്ളത്. ആന്ധ്രാപ്രദേശിലെ ഗോൾക്കൊണ്ട ഖനിയിൽ നിന്നും ഖനനം ചെയ്തെടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന, ലോകത്തിലെ ഏറ്റവും പ്രശസ്തവും അമൂല്യവുമായ വജ്രമാണ് കോഹിനൂർ. പ്രകാശപര്‍വതം എന്നാണ് കോഹിനൂര്‍ എന്ന വാക്കിന്‍റെ അര്‍ഥം. പതിമൂന്നാം നൂറ്റാണ്ടിൽ ഇന്നത്തെ ആന്ധ്രാ തെലങ്കാന ഭാഗങ്ങള്‍ ഭരിച്ചിരുന്ന കാകതീയ രാജവംശത്തിന്റെ കൈവശമായിരുന്നു ഈ വജ്രം. വജ്രം ആരുടെ പക്കലാണോ ഉള്ളത് അയാള്‍ക്ക് വലിയ സമ്പദ് സമൃതി ലഭിക്കുമെന്നാണ് ഐതിഹ്യം. ഇത് ഒരു രാജ്യഭരണാധികാരിയുടെ പക്കലാണെങ്കില്‍ ആ രാജ്യവും സംപുഷ്ഠി കൈവരിക്കുമെന്നും വിശ്വസിച്ചുവരുന്നു.
കാകതീയ രാജ്യവംശത്തില്‍ നിന്ന് ദില്ലി സുൽത്താൻമാർ ഈ വജ്രം കൈക്കലാക്കി. പിന്നീട് മുഗളന്മാർ, പേർഷ്യൻ ഭരണാധികാരികൾ, അഫ്ഗാൻ ഭരണാധികാരികൾ, പഞ്ചാബിലെ സിഖ് ഭരണാധികാരികൾ എന്നിവരിലൂടെ നൂറ്റാണ്ടുകളോളം വജ്രം കൈമറിഞ്ഞു. നിരവധി യുദ്ധങ്ങളും മരണവും കോഹിനൂര്‍ രത്നത്തിന്‍റെ പേരില്‍ നടന്നിട്ടുണ്ട്. ഒടുവിൽ വജ്രം 1849-ൽ പഞ്ചാബ് പിടിച്ചടക്കിയ ബ്രിട്ടീഷുകാരുടെ കൈവശമെത്തി. 1852-ൽ ലണ്ടനിൽ വെച്ച് വീണ്ടും മുറിച്ചു മിനുക്കിയ ഈ വജ്രത്തിന് ഇപ്പോൾ 105.6 കാരറ്റ് ഭാരമുണ്ട് (യഥാർത്ഥത്തിൽ 186 കാരറ്റ്). നിലവിൽ, ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ കിരീടത്തിലെ (Queen Mother's Crown) പ്രധാന ആകർഷണമായി ലണ്ടൻ ടവറിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.
ചാള്‍സ് രാജാവിന്‍റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തെ അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ വംശജന്‍ കൂടിയായ മംദാനിയുടെ പ്രസ്താവന. തനിക്ക് രാജാവുമായി സ്വകാര്യ സംഭാഷണത്തിന് ഒരവസരം ലഭിച്ചാല്‍ താന്‍ ഉറപ്പായും കോഹിനൂര്‍ രത്നം തിരികെ ചോദിക്കുമെന്ന് മംദാനി വ്യക്തമാക്കി. പിന്നീട് അതേ ദിവസം വൈകീട്ട് മംദാനി രാജാവുമായി ന്യൂയോര്‍ക്കില്‍ കണ്ടുമുട്ടി. എന്നാല്‍ രത്നത്തെക്കുറിച്ച് രാജാവിനോട് ചോദിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.