Image Credit: Reuters (Left), PAK PMO (Right)
ഹോര്‍മുസില്‍ പോര്‍ കടുപ്പിച്ച് യു.എസും ഇറാനും. വെടിനിര്‍ത്തല്‍ നീട്ടിയിട്ടും ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഇറാന്‍. രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത ഇറാന്‍, കടലിടുക്കിലെ യു.എസ് നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ്. സ്ഥിതി വഷളായതോടെ എണ്ണ വില ബാരലിന് വീണ്ടും 100 ഡോളര്‍ കടന്നു.
വെടിനിര്‍ത്തല്‍ നീട്ടി യു.എസ് ചര്‍ച്ചയ്ക്ക് സന്നദ്ധമായെങ്കിലും ഹോര്‍മുസ് മുന്‍നിര്‍ത്തി ഇറാന്‍ നിലപാട് കടുപ്പിക്കുകയാണ്. യു.എസ് നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇറാന്‍ നിലപാട്. ചര്‍ച്ചയുടെ വാതില്‍ അടച്ചിട്ടില്ലെന്നും യു.എസിന്റെ നിയമവിരുദ്ധമായ ആവശ്യങ്ങളാണ് തടസമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബഫും പ്രതികരിച്ചു.
ചര്‍ച്ചയ്ക്കായി ഇറാന്‍ നേതൃത്വം തയറാകുമെന്നാണ് ട്രംപിന്റെ നിലപാട്. എട്ട് വനിതകളെ തൂക്കിലേറ്റാനുള്ള തീരുമാനം തന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇറാന്‍ ഒഴിവാക്കിയെന്നും ഇറാന്‍ തന്‍റെ നിലപാടുകള്‍ അംഗീകരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന ഡെമോക്രാറ്റുകളുടെ പ്രമേയം യുഎസ് സെനറ്റ് തള്ളി. അഞ്ചാം വട്ടമാണ് വിഷയം സെനറ്റിലെത്തിയത് . അതിനിടെ യുഎസ് നാവികസേനാ സെക്രട്ടറി ജോൺ ഫെലനെ പെന്‍റഗണ്‍ പുറത്താക്കി. ട്രംപുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരനായ ഫെലനെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.