Dubai File Image,AP,Manorama
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ചിത്രം പങ്കുവച്ച സംഭവത്തില്‍ ബ്രിട്ടീഷ് ഫ്ലൈറ്റ് അറ്റന്‍ഡന്റ് ദുബായില്‍ പിടിയില്‍. 25കാരനായ പൗരനാണ് ഇറാനിയൻ ഡ്രോൺ ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ ഒരു ഫോട്ടോ സഹപ്രവര്‍ത്തകരുമായി വാട്സാപിലൂടെ പങ്കുവച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ 2 വര്‍ഷം വരെ തടവും 50,000 ഡോളറിൽ കൂടുതൽ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഈ വിമാനത്താവളത്തിലൂടെ നടക്കുന്നത് സുരക്ഷിതമാണോയെന്നും ഇയാള്‍ വാട്സാപിലൂടെ ചോദിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെത്തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പൊലീസ് പരിശോധിക്കുകയും ദുബായിലെ സൈബര്‍ കുറ്റകൃത്യ നിയമങ്ങള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ നാടുകടത്തപ്പെടാനും സാധ്യതയുള്ള കേസാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ടോ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടോ ഒരു ചിത്രമോ ദൃശ്യങ്ങളോ പുറത്തുവിടാന്‍ പാടില്ലെന്ന നിയമം കര്‍ശനമാക്കുന്നതിനിടെയാണ് പുതിയ അറസ്റ്റ്. അതേസമയം ഡ്രോണ്‍, മിസൈല്‍ ആക്രമണ ദൃശ്യങ്ങള്‍ പങ്കുവച്ചതിന്റെ േപരില്‍ നിരവധി പ്രവാസികള്‍, വിമാനത്താവള ജീവനക്കാര്‍, വിനോദ സഞ്ചാരികള്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ത്തന്നെ ഡസണ്‍ കണക്കിന് ബ്രിട്ടീഷ് പൗരന്‍മാരും പിടിയിലായിട്ടുണ്ട്.
പൊതുസുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരം കേസുകള്‍ ചുമത്തപ്പെടുന്നതെന്നും 70ഓളം ബ്രിട്ടീഷുകാര്‍ പിടിയിലായിട്ടുണ്ടെന്നും രാജ്യത്ത് നിയമസഹായം നല്‍കുന്ന അഭിഭാഷക സംഘടന വ്യക്തമാക്കുന്നു. യുഎഇയിലെ സുരക്ഷാ വിഷയങ്ങളെക്കുറിച്ചുള്ള വലിയ പ്രശ്നം തോന്നാത്ത കാര്യങ്ങള്‍ പോലും ഗുതരമായ അപകടസാധ്യതകള്‍ക്ക് വഴിവച്ചേക്കുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍ .
അതേസമയം സമരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ 60 വയസുള്ള ബ്രിട്ടീഷ് വിനോദ സഞ്ചാരിയേയും കസ്റ്റഡിയിലെടുത്തിരുന്നു. കേസായതോടെ വിഡിയോ ഡിലീറ്റ് ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും പങ്കിടുന്നതിനും കര്‍ശന വിലക്കാണ് യുഎഇയില്‍ നിലവിലുള്ളത്.