Image Credit; AI Generated image

പ്രസവ ശസ്ത്രക്രിയ നടത്തുന്നതിനിടെ പരസ്പരം മല്‍സരിക്കുന്ന ഡോക്ടര്‍മാരുടെ വിഡിയോ പുറത്ത്. പാക്കിസ്ഥാനിലെ ലേഡി വെല്ലിങ്ടണ്‍ ആശുപത്രിയിലാണ് സംഭവം. രണ്ട് ടീം സര്‍ജന്‍മാര്‍ രണ്ട് ഗര്‍ഭിണികള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനിടെയാണ് ആരാണ് ആദ്യം ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത് എന്നതിനെ ചൊല്ലി വാദം ഉയര്‍ന്നതും രണ്ട് കൂട്ടരും മല്‍സരിച്ച് നടപടി ക്രമങ്ങള്‍ ചെയ്തതും. ഇതിന്‍റെ വിഡിയോ പുറത്തുവന്നതോടെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. 

ഒന്നല്ല, രണ്ട് മനുഷ്യ ജീവനുകളാണ് ഓരോ ടേബിളിലും ഉള്ളതെന്നും കളിക്കേണ്ട സമയമല്ലിതെന്നും ആളുകള്‍ കുറിച്ചു. അതേസമയം, സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. വിഡിയോ ചിത്രീകരിക്കുന്നവരാണ് ശസ്ത്രക്രിയ വേഗം തീര്‍ക്കാന്‍ ഡോക്ടര്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നത്. 

ഗുരുതരമായ പിഴവുകളാണ് ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ചതെന്നും സ്ത്രീകളുടെ സ്വകാര്യത ഹനിച്ചുവെന്നും ഒരാള്‍ കുറിച്ചു. മറ്റു രാജ്യങ്ങളിലാണെങ്കില്‍ ആശുപത്രിയുടെ ലൈസന്‍സ് തന്നെ റദ്ദാകുന്ന കുറ്റമാണിതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. വിഡിയോ ചിത്രീകരിച്ച സ്ത്രീയെ വേണം ആദ്യം ശിക്ഷിക്കാന്‍, ഒരു സ്ത്രീ പ്രാണവേദനയില്‍ പുളയുമ്പോഴാണ് ഒരു വശത്ത് ആഘോഷം തിമിര്‍ക്കുന്നതെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു. പാക്കിസ്ഥാനില്‍ ഇതിനപ്പുറവും നടക്കുമെന്നായിരുന്നു വേറെ ചിലരുടെ കമന്‍റുകള്‍.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായാണ് പാക് മാധ്യമമായ 24 ന്യൂസ് എച്ച്ഡി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രി അധികൃതര്‍ അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. തെളിവായി വിഡിയോ ദൃശ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A viral video from Lady Wellington Hospital in Pakistan shows two teams of surgeons competing to finish C-section surgeries first. The footage, which shows doctors rushing through the procedure while being cheered on by bystanders, has sparked global outrage over medical ethics and patient safety. Authorities have launched an investigation into the incident following claims of severe negligence and violation of patient privacy