ഇറാനില്‍ നിന്നും എത്തിച്ച പെട്രോള്‍ കുപ്പിയിലാക്കി വില്‍ക്കുന്ന പാക്കിസ്ഥാനി. ബലൂചിസ്ഥാനിലെ ക്വെറ്റയില്‍ നിന്നുള്ള കാഴ്ച. Image: Naseer Ahmed/REUTERS
പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷത്തിന് പിന്നാലെ വലഞ്ഞ് പാക്കിസ്ഥാന്‍. രാജ്യത്തേക്കുള്ള പ്രധാന എണ്ണ വരവ് നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഭീഷണികളാണ് പാക്കിസ്ഥാനെ ബുദ്ധിമുട്ടിലാക്കുന്നത്. ഇതോടെ എണ്ണ ഉപയോഗം കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസും വര്‍ക്ക് ഫ്രം ഹോമും പോലെ കോവിഡ് കാലത്തിന് സമാനമായ നടപടികളെടുത്ത് റോഡില്‍ വാഹനങ്ങള്‍ കുറയ്ക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.
എണ്ണ ഉപയോഗം കുറയ്ക്കാന്‍ നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നതും ക്യാബിനറ്റിന്‍റെ ഇക്കണോമിക് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനയിലാണ്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ പൊതുമേഖലാ, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നത് ആലോചിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ച് മാസത്തില്‍ അത്യാവശ്യ ജീവനക്കാര്‍മാത്രം ഓഫീസുകളില്‍ എത്തുന്നതിന് അംഗീകരാം നല്‍കിയേക്കും.
ടെലികോം, ഐടി കമ്പനികള്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ജീവനക്കാര്‍ക്ക് ഓണ്‍ലൈനില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് പരിഗണിക്കാനും യോഗം തീരുമാനം. ജോലിക്കെത്തുന്നവര്‍ വാഹന സൗകര്യം പങ്കിടാനും നിര്‍ദ്ദേശമുണ്ട്. ആഴ്ചതോറും പെട്രോളിയം വില നിര്‍ണയത്തിനൊരുങ്ങുകയാണ് പാക്കിസ്ഥാന്‍. എണ്ണ കമ്പനികള്‍ക്കുണ്ടായ അധിക ഇന്‍ഷൂറന്‍സ് ചെലവും ഇറക്കുമതി ചെലവും സര്‍ക്കാര്‍ വഹിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
ദീര്‍ഘകാല കരാറുള്ളതിനാല്‍ പാക്കിസ്ഥാന്‍ എണ്ണയുടെ വലിയൊരു ഭാഗം വരുന്നത് കുവൈത്തില്‍ നിന്നാണ്. ഹോര്‍മൂസ് കടലിടുക്ക് വഴി വേണം ഈ എണ്ണ രാജ്യത്തേക്ക് എത്താന്‍ എന്നതാണ് പാക്കിസ്ഥാന്‍ നേരിടുന്ന പ്രതിസന്ധി. അതിനാല്‍ ഹോര്‍മുസിന് പുറത്തൂടെ പെട്രോളും ഡീസലും എത്തിക്കാന്‍ പാക്കിസ്ഥാന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനി പുതിയ രണ്ട് കരാറിലെത്തി. അടിയന്തര സാഹചര്യമായതിനാല്‍ ചെങ്കടലിലെ യാൻബു തുറമുഖം വഴി എണ്ണ വിതരണം നടത്താൻ പാക്കിസ്ഥാൻ സൗദി അറേബ്യയോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
നിലവില്‍ രാജ്യത്ത് ആവശ്യത്തിനുള്ള എണ്ണ ഉണ്ടെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. രാജ്യത്ത് നിലവില്‍ 5 ലക്ഷം ടണ്‍ പെട്രോളും ഡീസലും ശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് 26 ദിവസത്തേക്കുള്ള ഉപയോഗത്തിനുണ്ട്.