പശ്ചിമേഷൻ സംഘർഷവും ഗൾഫ് പ്രതിസന്ധിയും ആഗോള ഇന്ധന വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണയുമായി റഷ്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസ്സപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ റഷ്യ തയ്യാറെന്ന് അറിയിച്ചു. ഏഷ്യൻ ഹബ്ബുകളിൽ നങ്കൂരമിട്ടുകിടക്കുന്ന ദശലക്ഷക്കണക്കിന് ബാരൽ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് സർക്കാർ പരിഗണിച്ചേക്കും.
മുന്‍പ് യു.എസ് വ്യാപാര ചർച്ചകളെത്തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. അതേസമയം, രാജ്യത്ത് 8 ആഴ്ചത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ നൽകുന്ന വിവരം. അടിയന്തര സാഹചര്യം നേരിടാൻ തന്ത്രപ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങളിൽ നിന്നുള്ള കരുതൽ ശേഖരം ഉപയോഗിക്കുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന അകമ്പടിയായി സുരക്ഷയൊരുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജവിതരണത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ആദ്യം ആക്രമിക്കാന്‍ പദ്ധതിയിട്ടത് ഇറാനാണെന്നും അതിന് മുന്‍പ് തങ്ങള്‍ ആക്രമിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇസ്രയേലിന്റെ പിടിവാശിക്ക് വഴങ്ങിയെന്ന വാദം തള്ളിയ ട്രംപ്, ഇസ്രയേലിനെ യുഎസ് ആണ് നിര്‍ബന്ധിച്ചതെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സൈനികതാവളം നിഷേധിച്ചതിനാല്‍ സ്പെയിനുമായി ഇനി വ്യാപാരമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണം തുടങ്ങിയശേഷം ഇതുവരെ ഒന്‍പതിനായിരം അമേരിക്കക്കാരെ പശ്ചിമേഷ്യയില്‍ നിന്ന് മടക്കിയെത്തിച്ചെന്നും ട്രംപ് വ്യക്തമാക്കി.