Image Credit: X@AdityaRajKaul
ശ്രീലങ്കന്‍ തീരത്ത് യു.എസ് അനന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ മുങ്ങിയ ഇറാന്‍ നാവിക സേനയുടെ ഐ.ആർ.ഐ.എസ് ഡെന യാത്ര തുടങ്ങിയത് ഇന്ത്യയില്‍ നിന്നും. ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന രാജ്യാന്ത ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുത്ത കപ്പലിന് നേര്‍ക്കാണ് ശ്രീലങ്കയ്ക്ക് തെക്ക് ഭാഗത്തു വച്ച് ആക്രമണമുണ്ടാകുന്നത്. അന്തർവാഹിനി ആക്രമണം ഉണ്ടായി എന്നുള്ള സന്ദേശമാണ് ഇറാന്‍ കപ്പലില്‍ നിന്നും ലഭിച്ചത്.
ഇന്ത്യയില്‍ നിന്നും ഇറാനിലേക്കുള്ള മടക്കയാത്രയിലാണ് ബുധനാഴ്ച പുലര്‍ച്ചെ കപ്പല്‍ ആക്രമിക്കപ്പെടുന്നത്. ശ്രീലങ്കയുടെ തെക്കന്‍ മേഖലയായ ഗാലെയില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സഞ്ചാരപാതയിലാണ് സംഭവം. ഇത് ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്താണ്. അപകടത്തെ പറ്റി കപ്പലില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ നേവിയുടെ കപ്പലും യുദ്ധവിമാനങ്ങളും ശ്രീലങ്കന്‍ എയര്‍ഫോഴ്സും ചേര്‍ന്ന് കപ്പലില്‍ നിന്നും സൈനികരെ രക്ഷിച്ചു. 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. 110 പേരെ കാണാനില്ലെന്നാണ് വിവരം.
180 ജീവനക്കാരുണ്ടായിരുന്ന 'ഐറിസ് ഡെന' എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം ശ്രീലങ്കന്‍ നാവികസേന സ്ഥിരീകരിച്ചു. ആക്രമിച്ചത് യുഎസ് അന്തര്‍വാഹിനിയെന്നാണ് റിപ്പോര്‍ട്ട്. കപ്പൽ അപകടത്തിലാണെന്ന വിവരമാണ് ശ്രീലങ്കൻ നാവികസേനയ്ക്ക് ലഭിച്ചെന്നും നാവിക സേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിന് കപ്പലുകളും വിമാനങ്ങളും അയച്ചുവെന്നും വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പാർലമെന്റിൽ അറിയിച്ചു.