ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായി തിരിച്ചടിക്കുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്.
‘മിസൈൽ വർഷങ്ങൾക്ക് ഇരയായിക്കൊണ്ട് ഞങ്ങൾ ഇനി കൈകെട്ടി നോക്കിനിൽക്കില്ല. സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ പൂർണ്ണ സജ്ജരാണ്. സാഹചര്യം അവിടം വരെ എത്തരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ ആവശ്യം വന്നാൽ യുഎഇ കൂടുതൽ ആക്രമണാത്മകമായ നിലപാടിലേക്ക് മാറും’ മന്ത്രി വ്യക്തമാക്കി.
അയൽരാജ്യം എന്ന നിലയിൽ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവർ കൂട്ടിച്ചേർത്തു. അതേ സമയം രാജ്യത്തെ നിർണായക കേന്ദ്രങ്ങളിൽ സുരക്ഷാ സേനയുടെ വിന്യാസം വർദ്ധിപ്പിച്ചതായും ദേശീയ-ഫെഡറൽ തലങ്ങളിലെ പ്രവർത്തന കേന്ദ്രങ്ങൾ 24 മണിക്കൂറും സജീവമാക്കിയതായും യുഎഇ അധികൃതർ അറിയിച്ചു. സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി