അനില്‍ അംബാനിയുമായി കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ബന്ധം പറയുന്ന പുതിയ വിവരങ്ങള്‍ പുറത്ത്. 2017 ന്‍റെ തുടക്കം മുതല്‍ 2019 വരെ എപ്സറ്റീന്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലുള്ളത്. ഇരുവരും സംസാരിച്ചത് ലോക കാര്യങ്ങളും ബിസിനസും സ്ത്രീകളെയും പറ്റിയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. ഇരുവരും നേരില്‍ കാണാന്‍ പദ്ധതിയിട്ടിരുന്നതായും എപ്സ്റ്റീന്‍ ഫയലിലുണ്ട്. 2017-ൽ എപ്സ്റ്റീൻ അംബാനി കുടുംബത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾക്ക് ഓർഡർ ചെയ്തതായും രേഖകളിലുണ്ട്.
2017 മാര്‍ച്ച് ഒന്‍പതിന് അയച്ച സന്ദേശത്തില്‍ 'നിങ്ങൾ ആരെയാണ് നിർദ്ദേശിക്കുന്നത്?' എന്നാണ് അംബാനി ചോദിക്കുന്നത്. 'സന്ദര്‍ശനം രസകരമാക്കാന്‍ സ്വര്‍ണമുടിയുള്ള നീളമുള്ള സ്വീഡിഷ് സുന്ദരിയെ' എന്നാണ് എപ്സ്റ്റീന്‍ മറുപടി നല്‍കുന്നത്. 'അത് ശരിയാക്കൂ' എന്നാണ് അംബാനിയുടെ സന്ദേശം. 20 സെക്കന്‍ഡിനുള്ളില്‍ അംബാനിയുടെ മറുപടി സന്ദേശം എത്തിയെന്നും രേഖയിലുണ്ട്.
ഫോണ്‍ നമ്പറില്‍ നിന്നും ടെക്സ്റ്റ് മെസേജിലാണ് ഇരുവരുടെയും ചാറ്റുകള്‍. പാരിസില്‍ വച്ച് നേരിട്ട് കാണാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും ഇത് നടന്നില്ല. 2018 ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വച്ച് ഡോണൾഡ് ട്രംപ് നടത്തിയ പ്രതികരണത്തെക്കുറിച്ചും ഇരുവരും തമ്മിൽ സംസാരിച്ചിരുന്നു. 2019 മേയില്‍ ന്യൂയോര്‍ക്കിലുണ്ടാകുമെന്ന് അംബാനി അറിയിച്ചപ്പോള്‍ എപ്സ്റ്റീന്‍ അംബാനിയെ സന്ദര്‍ശനത്തിനായി ക്ഷണിച്ചു. 'രഹസ്യമായി ആരെയെങ്കിലും കാണണമെങ്കില്‍ എന്നെ അറിയിക്കൂ' എന്നാണ് എപ്സ്റ്റീന്‍ മറുപടി നല്‍കിയത്.
അന്തരിച്ച കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ലൈംഗിക കുറ്റത്തിന് ജയിലിലായ എപ്സ്റ്റീന്‍ 2019-ൽ ജയിലിൽവച്ചാണ് ആത്മഹത്യ ചെയ്തത്.