Image: X, @Cultination1
കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവത്തിനാണ് ഫ്രാന്‍സിലെ ടൂലസ് നഗരത്തിലെ ആശുപത്രി സാക്ഷിയായത്. 24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍ കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത എട്ട് ഇഞ്ച് നീളമുള്ള ഷെല്‍ നിര്‍വീര്യമാക്കാനായി ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു. ഇതു മാത്രമല്ല ഷെല്‍ നിര്‍വീര്യമാക്കാനായി ആ ആശുപത്രി മൊത്തം ഒഴിപ്പിക്കേണ്ടിയും വന്നു എന്നതാണ് മറ്റൊരു കാര്യം.
ജനുവരി 31ന് ശനിയാഴ്ചയാണ് യുവാവ് കടുത്ത ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റിലെത്തിയത്. ആര്‍ട്ടിലറി ഷെല്‍ മലാശയത്തിലെത്തിയാണ് യുവാവിന് കടുത്ത ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. മാത്രമല്ല ഈ ഷെല്‍ പ്രവര്‍ത്തനക്ഷമമാണെന്നും കണ്ടെത്തി. ഷെല്‍ പുറത്തെടുക്കുന്നതോടെ സ്ഫോടനം നടക്കുമോയെന്നു ഭയന്ന ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെയും വിളിച്ചുവരുത്തി.
അടിയന്തര ശസ്ത്രക്രിയയിൽ പുറത്തെടുത്ത വസ്തു ഒന്നാം ലോകമഹായുദ്ധത്തിലെ ആർട്ടിലറി ഷെല്ലാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബോംബ് സ്‌ക്വാഡിനൊപ്പം അഗ്നിരക്ഷാ സേനയും ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രി ഒഴിപ്പിച്ചതിനു പിന്നാലെ ആശുപത്രിക്ക് ചുറ്റും ഒരു സുരക്ഷാ പ്രതിരോധവലയവും സൃഷ്ടിച്ചിരുന്നു. പുറത്തെടുത്ത ഷെല്‍ പരിശോധനയ്ക്കു ശേഷം നിര്‍വീര്യമാക്കി .
യുവാവ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ഇത്രയും അപകടകരമായൊരു വസ്തു യുവാവിന്റെ മലാശയത്തില്‍ എങ്ങനെ വന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷെല്‍ വളരെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. ലോകമഹായുദ്ധത്തിൽ ബ്രിട്ടിഷ്, ഫ്രഞ്ച് സൈന്യങ്ങൾക്കെതിരെ ജർമൻ സൈന്യം ഉപയോഗിച്ചിരുന്ന വിഭാഗത്തില്‍പ്പെട്ട ഷെല്‍ ആണ് ഡോക്ടര്‍മാര്‍ യുവാവിന്റെ മലാശയത്തില്‍ നിന്നും പുറത്തെടുത്തത്.