AI Generated Image
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം കൊണ്ടുവന്ന പുതിയ കുടുംബനിയമം ചര്‍ച്ചയാകുന്നു. വിവാഹം,വിവാഹമോചനം, ശൈശവ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ആഗോള നിരീക്ഷകര്‍ക്കിടെയിലും ആക്റ്റിവിസ്റ്റുകള്‍ക്കിടെയിലും കടുത്ത പ്രതിഷേധത്തിനാണ് ഈ നിയമം വഴിയൊരുക്കിയിരിക്കുന്നത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നൽകിയ ‘പ്രിൻസിപ്പിൾസ് ഓഫ് സെപ്പറേഷൻ ബിറ്റ്‌വീന്‍ സ്പൗസസ്’ എന്ന 31 അധ്യായങ്ങളുള്ള നിയമം ഔദ്യോഗികമായി ഗസറ്റില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞെന്നാണ് അഫ്ഗാന്‍ മീഡിയയായ അമു ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ പറയുന്ന പ്രധാന വ്യവസ്ഥ വിവാഹവുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രായപൂര്‍ത്തിയായ കന്യകയായ ഒരു പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്നാണ് നിയമം പറയുന്നത്. അതേസമയം തന്നെ ഒരു ആണ്‍കുട്ടിയുടേയോ മുന്‍പ് വിവാഹിതയായ ഒരു സത്രീയുടേയോ മൗനം സമ്മതമായി കാണാനാവില്ലെന്നും നിയമം പറയുന്നു.
ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ പിതാക്കന്‍മാര്‍ക്കും ഉത്തരവാദപ്പെട്ടവര്‍ക്കും വിപുലമായ അധികാരം കൂടി നല്‍കുന്നുണ്ട് ഈ നിയമം. ശൈശവ വിവാഹങ്ങളിലുള്‍പ്പെടെ താലിബാന്‍ കോടതിക്കും ജഡ്ജിമാര്‍ക്കും വലിയ തോതിലുള്ള അവകാശങ്ങളാണ് ഈ നിയമം നല്‍കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടെയില്‍ കടുത്ത ആശങ്കയാണ് ഈ നിയമം സൃഷ്ടിച്ചിരിക്കുന്നത്.
2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കുകളുടെ പേരില്‍ താലിബാന്‍ ഭരണകൂടം വലിയ തോലില്‍ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ഈ പുതിയ നിയമം. പൊതുജീവിതത്തില്‍ കടുത്ത നിയന്ത്രണം, ഉന്നത വിദ്യാഭ്യാസത്തിനടക്കം വിലക്കുകള്‍, തൊഴില്‍ നിയന്ത്രണം എന്നിവയ്ക്കു പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ആണ് വീണ്ടും നിലവില്‍ വരുന്നത്. നിശബ്ദതയെ അംഗീകാരമായി കണക്കാക്കുന്നത് പെൺകുട്ടികളുടെ ശബ്ദത്തെയും സ്വയംഭരണത്തെയും ഇല്ലാതാക്കുമെന്ന് രാഷ്ട്രീയ നിരൂപക ഫാഹിമ മഹോമദ് പറഞ്ഞു.