സൊഹ്റാൻ മംദാനി
ചരിത്രജയം നേടി ലോകശ്രദ്ധ നേടിയ സൊഹ്റാൻ മംദാനി ഇന്ന് ന്യൂയോര്‍ക്ക് മേയറായി ചുമതലയേല്‍ക്കും. ജീവിതച്ചെലവുകള്‍ കുറയ്ക്കാന്‍ ആശ്വാസമേകുമെന്ന മംദാനിയുടെ ജനപ്രിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് ഉറ്റുനോക്കുകയാണ് ന്യൂയോര്‍ക്കും അമേരിക്കയും ലോകവും. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി ഖുര്‍ആനില്‍ തൊട്ടാകും സത്യപ്രതിജ്ഞ.
ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമ്മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ റാപ്പ് ഗായകന്‍ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് എത്തുന്നത്. ഡോണള്‍ഡ് ട്രംപിന്റെ പതിനെട്ടടവും തകര്‍ത്ത് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത സോഷ്യലിസ്റ്റ് അവയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയാണ് ജനവിധി സ്വന്തമാക്കിയത്. അതിനാല്‍ തന്നെ ന്യൂയോര്‍ക്ക് മാത്രമല്ല ലോകമാകെ മംദാനയിയുടെ ഭരണം ഉറ്റുനോക്കുന്നു. വാടക വര്‍ധന മരവിപ്പിക്കൽ , സൗജന്യ നഗര ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് കാത്തിരിക്കുകയാണ് ജനം.
അതിശൈത്യം നേരിടുന്ന നഗരത്തില്‍ മഞ്ഞുവീഴ്ചമൂലമുള്ള പ്രതിസന്ധി തരണം ചെയ്യുകയാണ് അടിയന്തര ഇടപെടല്‍ വേണ്ട വിഷയം. സ്ഥാനമേറ്റെടുത്തുള്ള പ്രസംഗത്തില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. ഫെഡറല്‍ സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് ഭീഷണിപ്പെടുത്തിയെങ്കിലും തിരഞ്ഞെടുപ്പിനുശേഷം ട്രംപ് ഊഷ്മളമായി ഇടപെട്ടത് മംദാനിക്ക് പ്രതീക്ഷയേകുന്നുണ്ട്. അപകടകാരിയായ ഉദാരവാദിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മംദാനിയെ കാണുമ്പോള്‍ തീവ്രഇടതുപക്ഷക്കാനെന്ന വിമര്‍ശനം ഡെമോക്രാറ്റിക് പാളയത്തിലുമുണ്ട്. അതിനാല്‍ മംദാനിയുടെ ഓരോചുവടും ലോകത്തിന്റെ വിശകലനത്തിനും വിമര്‍ശനത്തിനും വിധേയമാകും.