ലണ്ടനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സ്നാരെസ്ബ്രൂക്ക് ക്രൗൺ കോടതി. കേസില്‍ 26 വയസ്സുള്ള വ്രൂജ് പട്ടേലിനെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ അനിശ്ചിതകാലത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരന്‍ കിഷൻ പട്ടേലിനെ (31) 15 മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തന്‍റെ കേടായ മൊബൈല്‍ ശരിയാക്കാന്‍ വ്രൂജ് പട്ടേലിന്‍റെ സഹോദരന്‍ കിഷന്‍ ഒരു കടയില്‍ എത്തിയതോടെയാണ് സഹോദരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. മൊബൈലില്‍ നിന്നും കുട്ടികളെ ലൈഗികമായി ഉപയോഗിക്കുന്ന നിരവധി വിഡിയോകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു ക്ലിപ്പില്‍ കിഷന്‍റെ ഇളയ സഹോദരനായ വ്രൂജിന്‍റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മുഖം ദൃശ്യങ്ങളിൽ കുടുങ്ങിയതാണ് പ്രതികളെ പിടികൂടാൻ കാരണമായത്. അന്വേഷണത്തില്‍ വ്യൂജ് പട്ടേല്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്‍റെയും മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ന്ന് ഫെബ്രുവരിയിലായിരുന്നു സഹോദരങ്ങളെ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. 13 വയസ്സിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക, 13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പ്രേരിപ്പിക്കുക, 16 വയസ്സിന് മുകളിലുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുക, ലൈംഗിമായി ആക്രമിക്കുക എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളിലാണ് യുവാവ് കുറ്റസമ്മതം നടത്തിയത്. കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി വേട്ടയാടുന്ന സീരിയൽ ലൈംഗിക കുറ്റവാളിയാണ് പ്രതി എന്നാണ് പൊലീസ് പറയുന്നത്.
നിലവില്‍ തെളിഞ്ഞ കുറ്റകൃത്യങ്ങളില്‍ മിക്കവയും നടന്നിട്ടുള്ളത് 2018-ലാണ്. എന്നാല്‍ ഇതിന് മുന്‍പും കൂടുതല്‍ പേരെ ഇവര്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സമീപകാലത്തും ഇത് തുടർന്നിരിക്കാമെന്നും പോലീസ് കരുതുന്നു. അതിനാല്‍ തന്നെ ഇരയായവര്‍ മുന്നോട്ടു വരണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.