U.S. President Donald Trump gestures as he speaks during the opening of a temporary migrant detention center informally known as "Alligator Alcatraz" in Ochopee, Florida, U.S., July 1, 2025. REUTERS/Evelyn Hockstein
മലയാളികള്‍ ഒരു കാലത്ത് പണ്ട് പേടിച്ച, പിന്നീട് ഏറെ ചിരിച്ച ഒരു സീനുണ്ട്. ‘വിജയനും വീരനും’ സിനിമയില്‍ വില്ലന്‍ ജോസ് പ്രകാശ് മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന രംഗം. അന്ന് കുഞ്ഞുങ്ങളെ വിറപ്പിച്ചെങ്കിലും ജോസ് പ്രകാശിനൊപ്പം ജോണി മുതലയും ഇന്ന് ചിരി പടര്‍ത്തും. ചീങ്കണ്ണികളെ കാണിച്ച് ആളുകളെ പേടിപ്പിക്കുന്ന, ഒരു തടവറ ഇതേപോലെ അമേരിക്കയില്‍ ഒരുങ്ങിക്കഴിഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ഇവിടെ തടവിലാക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുകയാണ് അമേരിക്കന്‍ ഭരണകൂടത്തിന‍്റെ ലക്ഷ്യം. ‘അലിഗേറ്റര്‍ അല്‍കട്രാസ്’ എന്ന് തടവറയ്ക്ക് പേരിട്ടത് വൈറ്റ് ഹൗസാണെങ്കിലും അതിന് പിന്നില്‍ പൈപ്പും കടിച്ചുപിടിച്ച് ഒരാള്‍ നില്‍പ്പുണ്ടെന്നത് ഉറപ്പാണ്. മുതല പിടിക്കാന്‍ വന്നാല്‍ എങ്ങനെ ഓടണമെന്നു വരെ കാണിച്ച് പേടിപ്പിക്കുന്ന ഒരാള്‍!
'ജയില്‍ ചാടി രക്ഷപെട്ട് നേരെ ചെന്നുപെടുന്നത് ചീങ്കണ്ണിയുടെ മുന്നിലാണെന്ന് കരുതുക. ഒരിക്കലും നേരെ ഓടരുത്. പകരം വളഞ്ഞുപുളഞ്ഞ് വേണം ഓടാന്‍. അങ്ങനെയാണെങ്കില്‍ രക്ഷപെടാന്‍ നേരിയ സാധ്യതയുണ്ട്' എന്നായിരുന്നു തടങ്കല്‍ കേന്ദ്രത്തെ കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്.
The Department of Homeland Security (DHS) has shared an AI-generated meme depicting alligators as ICE agents outside of a Florida detention center. (DHS)
ഫ്ലോറിഡയിലെ ഒറ്റപ്പെട്ട ചതുപ്പുനിലത്താണ് ഈ തടങ്കല്‍കേന്ദ്രം. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് അമേരിക്കക്കാര്‍ക്ക് നല്‍കിയ ഉറപ്പിന്‍റെ പ്രതീകമായി 'അലിഗേറ്റര്‍ അല്‍കട്രാസി'നെ മാറ്റുകയാണ് ട്രംപ് ഭരണകൂടത്തിന്‍റെ ലക്ഷ്യം. ഫ്ലോറിഡയ്ക്കു സമീപം 'എവര്‍ഗ്ലേഡ്സ്' എന്നറിയപ്പെടുന്ന ചതുപ്പുനിലത്താണ് തടവറ. ഇരുമ്പഴിക്കൂടുകൾക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഒഴിഞ്ഞ ബങ്കുകൾ. അയ്യായിരത്തോളം പേരെ ഇതിനുള്ളില്‍ പാർപ്പിക്കാനാകുമെന്നാണ് കണക്ക്. 100 നാഷനൽ ഗാർഡ് സൈനികര്‍ കാവലുണ്ടാവും. കേന്ദ്രത്തിന്റെ പ്രചാരണാർഥം, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരുടെ തൊപ്പിവച്ച ചീങ്കണ്ണികളുടെ എഐ ചിത്രങ്ങൾ യുഎസ് അധികൃതർ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു തുടങ്ങി. ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ പാർട്ടിക്കാര്‍ ചീങ്കണ്ണിയുടെ ചിത്രം പതിച്ച വസ്ത്രങ്ങളും മറ്റ് ഉൽപന്നങ്ങളും വിൽക്കുന്നുമുണ്ട്. സ്ഥലം കാണാന്‍ ട്രംപ് നേരിട്ടെത്തുകയും ചെയ്തു.
U.S. President Donald Trump visits a temporary migrant detention center informally known as "Alligator Alcatraz" in Ochopee, Florida, U.S., July 1, 2025. REUTERS/Evelyn Hockstein
അലിഗേറ്റര്‍ അല്‍കട്രാസ് പോലെ സുന്ദരവും സുരക്ഷിതവുമായ മറ്റൊരിടമില്ലെന്നാണ് ട്രംപിന്‍റെ അഭിപ്രായം. സുരക്ഷാ ഉദ്യോഗസ്ഥരായും പൊലീസായും ഇഷ്ടംപോലെ ചീങ്കണ്ണികളുണ്ട്. ശമ്പളവും അധികം വേണ്ട. പക്ഷേ ഈ തടവറ അധികകാലം ഇങ്ങനെ നിലനിര്‍ത്താന്‍ എനിക്കാഗ്രഹമില്ല. ആളുകള്‍ കഴിയേണ്ട ഇടത്ത് തന്നെ അവരെ സൂക്ഷിക്കുമെന്ന ഭീഷണിയും അനധികൃത കുടിയേറ്റക്കാര്‍ക്ക് നേരെ ട്രംപ് ഉയര്‍ത്തി.
An alligator swims near a migrant detention center, dubbed "Alligator Alcatraz," located at the site of the Dade-Collier Training and Transition Airport in Ochopee, Florida on July 1, 2025. President Trump is visiting a migrant detention center in a reptile-infested Florida swamp dubbed "Alligator Alcatraz." Trump will attend the opening of the 5,000-bed facility -- located at an abandoned airfield in the Everglades wetlands -- part of his expansion of deportations of undocumented migrants, his spokeswoman said. (Photo by Giorgio VIERA / AFP)
ചുറ്റുമുള്ള ചതുപ്പുനിലത്തിന്‍റെ ഭീകരാവസ്ഥയും ജോസ് പ്രകാശ് സ്റ്റൈലില്‍ ട്രംപ് വിവരിച്ചു. ഓടിയോ നടന്നോ രക്ഷപെടാമെന്ന് ആരും കരുതേണ്ടതില്ലെന്നും അപകടം പതിയിരിക്കുന്ന ചതുപ്പ് നിലമാണിതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. നാടുകടത്തല്‍ മാത്രമാകും ജീവനോടെ രക്ഷപെടാനുള്ള ഏക വഴിയെന്നും ട്രംപ് ഓര്‍മിപ്പിക്കുന്നു. ട്രംപ് അധികാരമേറ്റ ശേഷം ഫെഡറൽ തടങ്കൽ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 39,000-ത്തിൽ നിന്ന് 56,000 ആയി കുത്തനെ ഉയർന്നിട്ടുണ്ട്. എൽ സാൽവദോറിലെ കൂറ്റൻ ജയിലുകളെ പ്രശംസിച്ച ട്രംപ്, ചില കുടിയേറ്റക്കാരെ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലും പാർപ്പിച്ചിരുന്നു.
A drone view shows the area surrounding the construction site of the state's forthcoming "Alligator Alcatraz" ICE detention center at Dade-Collier Training and Transition Airport as people rally against it in Ochopee, Florida, U.S. June 28, 2025. REUTERS/Marco Bello
അല്‍കട്രാസ് വന്ന വഴി
സാന്‍ഫ്രാന്‍സിസ്കോയ്ക്ക് സമീപമുള്ള ദ്വീപായ അല്‍കട്രാസ് സത്യത്തില്‍ ഹാരി പോട്ടര്‍ സീരിസിലെ അസ്കബാന്‍ പോലൊരു തടവറയാണ്. അല്‍ കപോണെയെ പോലുള്ള മാഫിയാത്തലവന്മാരെ ഇവിടെ മുന്‍പ് തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 1962 ജൂണ്‍ 11ന് അതിസാഹസികമായി മൂന്ന് തടവുകാര്‍ അല്‍കട്രാസിന് പുറത്തുചാടിയതോടെ പഴയ 'പെരുമ'യ്ക്ക് മങ്ങലേറ്റു. തടവറയും പൂട്ടി. 'അല്‍കട്രാസ്', 'എസ്കേപ് ഫ്രം അല്‍കട്രാസ്', ദ് റോക്ക് തുടങ്ങി 25 സിനിമകളെങ്കിലും അല്‍കട്രാസ് ദ്വീപിനെയോ ജയിലിനെയോ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയിട്ടുമുണ്ട്. കൊടും ക്രൂരത കാണിച്ചവര്‍ക്ക് ഒരിക്കലും രക്ഷപെടാന്‍ കഴിയാത്ത തടവറയാണ് അല്‍കട്രാസെന്നാണ് അമേരിക്കക്കാര്‍ കരുതിപ്പോരുന്നത്. ട്രംപിന് അമേരിക്കക്കാരുടെ മനസറിഞ്ഞ് പേരിടാന്‍ അറിയാം.
Image Credit: AFP
അതേസമയം തടങ്കല്‍ കേന്ദ്രത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് ഇവിടെ നിർമാണം നടത്തുന്നതെന്നാണ് വാദം. ഗതാഗതം, കൃത്രിമ വെളിച്ചം, ജനറേറ്ററുകളുടെ ഉപയോഗം എന്നിവ പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു. വംശനാശഭീഷണി നേരിടുന്ന ഫ്ലോറിഡ പാന്തറുകൾ ഉൾപ്പെടെയുള്ള ജീവികളുടെ ആവാസകേന്ദ്രവുമാണ് ദ്വീപെന്നും പരിസ്ഥിവാദികള്‍ ചൂണ്ടിക്കാട്ടുന്നു. 'നോക്കൂ, ഞങ്ങള്‍ ഈ മണ്ണിനെയും വെള്ളത്തെയും ആവാസ കേന്ദ്രങ്ങളെയും കുടിയേറ്റക്കാരെയും സ്നേഹിക്കുന്നവരാണ്. ഇപ്പോള്‍ ഇവിടെ നടക്കുന്നത് തെറ്റായ കാര്യങ്ങളാണ്' എന്ന് പ്രതിഷേധക്കാരിലൊരാളായ കയ്‌ലാനി മിക്കോസുകീ പറയുന്നു.
കടുത്ത കുടിയേറ്റ നയങ്ങളാണ് ട്രംപിന്റെ രാഷ്ട്രീയ അജൻഡയുടെ കേന്ദ്രബിന്ദു. 2024-ലെ തിരഞ്ഞെടുപ്പിൽ എട്ടിലൊന്ന് വോട്ടർമാരും കുടിയേറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയമായി കണ്ടതെന്ന് സർവേകൾ വ്യക്തമാക്കുന്നു. പ്രതിവർഷം 10 ലക്ഷം പേരെ നാടുകടത്തുമെന്നാണ് ട്രംപിന്‍റെ വാഗ്ദാനവും. കുടിയേറ്റ നിയമങ്ങൾ കർശനമാക്കാൻ കോടിക്കണക്കിന് ഡോളർ അധികമായി വകയിരുത്തുന്ന ബില്ലിന് റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് ചൊവ്വാഴ്ച അംഗീകാരവും നല്‍കി. ജൂലൈ 4-ലെ സ്വാതന്ത്ര്യദിനത്തിന് മുൻപ് ബിൽ പാസാക്കണമെന്ന നിലപാടിലാണ് ട്രംപ്. അങ്ങനെ 'അലിഗേറ്റര്‍ അല്‍കട്രാസ്' ട്രംപിന്റെ നയങ്ങളുടെ അപകടകരമായ പ്രതീകം കൂടിയായി മാറുകയാണ്. ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും ചേർന്ന് നടത്തുന്ന ഈ നീക്കം, ജനങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന ബില്ലിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള അപകടകരമായ തന്ത്രമാണെന്ന് എതിര്‍കക്ഷികളും കുറ്റപ്പെടുത്തുന്നു.
ഹിറ്റായ വെബ് സീരീസ് 'ഡെക്സ്റ്റര്‍' കണ്ടവര്‍ക്കറിയാം 'എവര്‍ഗ്ലേഡ്സി'ന്റെ ഭംഗി. ഇവിടെ ഒരു മരവീട്ടിലായിരുന്നു ഡെക്സ്റ്ററിന്റെ ക്രൂരകൃത്യങ്ങള്‍. ട്രംപിനും അങ്ങനെ ഗ്വാണ്ടനാമോ ബേ അല്ലാതെ നാട്ടില്‍ തന്നെ ഒരിടം കിട്ടുകയാണ്. അടുത്തിറങ്ങിയ മലയാളസിനിമ 'സൂക്ഷ്മദര്‍ശിനി'യിലെ കൊലപാതകരംഗം കണ്ടാലും ഡെക്സ്റ്ററിന്റെ ക്രൂരകൃത്യങ്ങള്‍ ഓര്‍മവരും.