കഞ്ചാവ് വലിക്കാമെന്നോ കേരളത്തിലേക്ക് എളുപ്പത്തില്‍ വാങ്ങി കടത്താമെന്നോ കരുതി ഇനി തായ്ലാന്‍ഡിലേക്ക് പോകേണ്ട. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഞ്ചാവ് വിൽക്കുന്നത് തായ്ലന്ഡ് നിരോധിച്ചു. കഞ്ചാവ് നിയമവിധേയമാക്കി രണ്ടു വർഷത്തിനു ശേഷമാണ് നയംമാറ്റം.
ഏഷ്യയിൽ ആദ്യമായി കഞ്ചാവിനെ ലഹരിമരുന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കിയ രാജ്യമാണ് തായ്ലൻഡ്. വിനോദസഞ്ചാര, കാർഷിക മേഖലകൾക്ക് നടപടി വലിയ ഉത്തേജനമാവുകയും ചെയ്തു. കടകള്‍ കൂട്ടത്തോടെ തുറന്നു. കുട്ടികൾ പോലും ലഹരിക്ക് അടിമകളായിത്തുടങ്ങിയതോടെ നാട്ടില്‍ നിന്നുതന്നെ എതിര്‍പ്പ് തുടങ്ങി.. വിനോദസഞ്ചാരികൾ ഉൾപ്പെട്ട കഞ്ചാവ് കടത്ത് കുതിച്ചുയരുകയും ചെയ്തു. അതേസമയം, നിയമത്തിലെ മാറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന് കഞ്ചാവ് അനുകൂലികളുടെ ഒരു കൂട്ടായ്മ ആരോപിച്ചു. കഞ്ചാവ് കടക്കാരും പ്രതിഷേധം തുടങ്ങി.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ സമീപകാലത്ത് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എല്ലാം തായ്ലന്ഡില് നിന്ന് കൊണ്ടുവന്നതാണ്. അവിടെ വില്പനയ്ക്ക് നിരോധനമില്ലെന്നതും വിലക്കുറവുമാണ് മുഖ്യകാരണം. ഗള്‍ഫിലേക്കുള്‍പ്പെടെ കഞ്ചാവ് കടത്തുന്നതിന്റെ ഹബ് ആയി കേരളം മാറുകയും ചെയ്തിരുന്നു.