In this February 15, 2025 a Boeing 747 sits on the tarmac of Palm Beach International airport after US President Donald Trump toured the aircraft on February 15, 2025.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ രാജകുടുംബം വക പറക്കുന്ന കൊട്ടാരം സമ്മാനം. 40 കോടി ഡോളര്‍ വില വരുന്ന ഏറ്റവും ആഡംബര സ്വകാര്യ ജെറ്റ് വിമാനമായ ബോയിംഗ് 747-8 ഡോണാൾഡ് ട്രംപ് സ്വീകരിക്കും. നിലവിലെ എയർഫോഴ്‌സ് വണ്ണിന് താൽക്കാലിക പകരക്കാരനായി ഈ വിമാനം ഉപയോഗിക്കാനാണ് ഉദ്യേശിക്കുന്നത്.
മനോഹരമായി രൂപകൽപ്പന ചെയ്ത കുളിമുറികൾ, കിടപ്പുമുറികൾ, വലിയ പടിക്കെട്ട് എന്നിവയാണ് വിമാനത്തിന്‍റെ ആകര്‍ഷണം. ആഡംബര പൂർണ്ണമായ ഇന്റീരിയർ കാരണം ഇതിനെ 'പറക്കുന്ന കൊട്ടാരം' എന്നാണ് വിളിക്കുന്നത്. ഖത്തർ രാജകുടുംബാംഗങ്ങളും തുർക്കി സർക്കാരും ഉപയോഗിച്ച ശേഷമാണ് വിമാനം യുഎസിന് നല്‍കുന്നത്.
യുഎസ് പ്രസിഡന്‍റിനായുള്ള രണ്ട് പുതിയ ബോയിങ് എയര്‍ക്രാഫ്റ്റിന്‍റെ നിര്‍മാണം വൈകുന്നതിനിടെയാണ് പുതിയ വിമാനം വരുന്നത്. 2018 ല്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഓര്‍ഡര്‍ നല്‍കിയ വിമാനം 2029 ഓടെ മാത്രമെ നിര്‍മാണം പൂര്‍ത്തിയാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രൂത്തില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് സമ്മാനം സ്വീകരിക്കുമെന്ന് പറയുന്നുണ്ട്. ഖത്തറില്‍ നിന്നും വിമാനം സമ്മാനമാണെന്നും സൗജന്യമാണെന്നും ട്രംപ് എഴുതി. 'പ്രതിരോധ മന്ത്രാലയത്തിന് സൗജന്യമായൊരു 747 എയര്‍ക്രാഫ്റ്റ് ലഭിക്കുന്നു. ഇത് 40 വര്‍ഷം പഴക്കമുള്ള എയര്‍ഫോഴ്സ് വണ്ണിന് താല്‍ക്കാലിക പകരക്കാരനാകും. ഇത് പരസ്യവും സുതാര്യവുമായ ഇടപാടാണിത്' ട്രംപ് എഴുതി.
ട്രംപിന്‍റെ ഭരണകാലയളവായ 2029 ജനുവരിക്ക് ശേഷം ട്രംപിന്‍റെ പ്രസിഡന്‍റഷ്യല്‍ ലൈബ്രറിയിലേക്ക് വിമാനം കൈമാറുമെന്നാണ് വിവരം. അതിനാല്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് ഇത് ഉപയോഗിക്കാനാകും. ട്രംപിന് വ്യക്തിപരമായ സമ്മാനമാണ് നല്‍കുന്നതെന്ന വാദങ്ങളെ ഖത്തര്‍ സര്‍ക്കാര്‍ തള്ളി. സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന സമ്മാനം എന്നാണ് ഖത്തര്‍ ഇതിനെ വിശേഷിപ്പിച്ചത്.
അതേസമയം യുഎസ് ഭരണഘടന പ്രകാരം കോണ്‍ഗ്രസിന്‍റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. ഇതിന്‍റെ ലംഘനമാണ് ട്രംപ് നടത്തുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഖത്തറിൽ നിന്ന് ഇത്തരമൊരു സമ്മാനം സ്വീകരിക്കുന്നത് ഭരണകൂടത്തിന് കളങ്കമുണ്ടാക്കുമെന്ന് ട്രംപിന്റെ സഖ്യകക്ഷിയായ ലോറ ലൂമറും ആശങ്ക പ്രകടിപ്പിച്ചു.
ഈ ആഴ്ച ട്രംപ് മിഡില്‍ഈസ്റ്റ് സന്ദര്‍ശനം നടത്തുന്നുണ്ട്. ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് ട്രംപിന്‍റെ സന്ദര്‍ശനം.