Image: Reuters

Image: Reuters

അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാന് രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്)യില്‍ നിന്നും വായ്പ. ഒരു ബില്യണ്‍ ഡോളറിന്‍റെ വായ്പ ഐ.എം.എഫ് അംഗീകരിച്ചതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ ഓഫീസ് അവകാശപ്പെട്ടു. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ് പാക്കിസ്ഥാന് ഐഎംഎഫിന്റെ ധനസഹായം. എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി വഴിയാണ് പാകിസ്ഥാന് വായ്പ ലഭിക്കുക. 

പാക്കിസ്ഥാന് 2.3 ബില്യൺ യുഎസ് ഡോളറിന്‍റെ പുതിയ വായ്പകൾ നൽകാനുള്ള നീക്കത്തെ ഐഎംഎഫ് വേദിയില്‍ ഇന്ത്യ എതിര്‍ത്തിരുന്നു. പാക്കിസ്ഥാന് വായ്പ നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐഎംഎഫ് ബോര്‍ഡിലായിരുന്നു ഇന്ത്യന്‍ എതിര്‍പ്പ്. ഐഎംഎഫ് യോഗത്തിലെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. പാക്കിസ്ഥാന് ധനസഹായം നൽകുന്നത് അതിർത്തി കടന്നുള്ള ഭീകരതയ്ക്കായി ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു ഇന്ത്യ ഉയര്‍ത്തിയ ആശങ്ക. എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി ലെൻഡിംഗ് പ്രോഗ്രാം വഴി പാക്കിസ്ഥാന്  1 ബില്യൺ യുഎസ് ഡോളർ നല്‍കുന്നതും റെസിലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഫെസിലിറ്റി ലെൻഡിംഗ് പ്രോഗ്രാം  വഴി 1.3 ബില്യൺ യുഎസ് ഡോളര്‍ നല്‍കുന്നതും ചര്‍ച്ച ചെയ്യാനായിരുന്നു ഐഎംഎഫ് ബോര്‍ഡ് ചേര്‍ന്നത്.

അതിർത്തി കടന്നുള്ള ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന പാക്കിസ്ഥാന് തുടർച്ചയായി തുക അനുവദിക്കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുമെന്നും ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഐഎംഎഫ് പദ്ധതി അട്ടിമറിക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനും ദീർഘകാല വീണ്ടെടുക്കലിലേക്കുള്ള പാതയിൽ എത്തിക്കാനും ഐഎംഎഫ് സഹായം സഹായിക്കുമെന്നും പാക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. 

അതേസമയം അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടരുകയാണ്. ജമ്മു കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലും പാക്കിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണനീക്കമുണ്ടായി. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ വെടിവച്ചിട്ടു. ബാരാമുള്ളയിലും സൈന്യം ഡ്രോണ്‍ തകര്‍ത്തു. 

imf-loan-google-trends-JPG
ENGLISH SUMMARY:

Despite escalating border tensions with India, Pakistan secures $1 billion loan from the IMF under the Extended Fund Facility. The Prime Minister's Office claims the aid was granted overcoming India's objections.