A paramilitary soldier stand alert on a road near Karachi port following raising military tension between Pakistan and India, in Karachi, Pakistan, Friday, May 9, 2025. (AP Photo/Fareed Khan)
ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാനില്‍ ഇന്ധനക്ഷാമമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച മുതല്‍ 48 മണിക്കൂര്‍ സമയത്തേക്ക് രാജ്യ തലസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് ഇസ്‍ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ നൽകി.
ഔദ്യോഗിക അറിയിപ്പില്‍ പെട്രോള്‍, ഡീസല്‍ പമ്പുകള്‍ അടച്ചിടാനുള്ള കാരണം പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതൽ വിവരങ്ങളും അധികൃതർ നൽകിയിട്ടുമില്ല. ഇന്ത്യ–പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലുണ്ടായ ഇന്ധന ക്ഷാമമാകാം കാരണമെന്നാണ് സൂചന. നിലവിലുള്ള കരുതൽ ശേഖരം കൈകാര്യം ചെയ്യുന്നതിനും അതിര്‍ത്തി സംഘര്‍ത്തെ തുടര്‍ന്ന് പരിഭ്രാന്തരായി ഇന്ധനം വാങ്ങുന്നതും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഇന്ധന പമ്പുകള്‍ അടയ്ക്കാനുള്ള സാധ്യതയുമുണ്ട്.
ഉത്തരവ് പ്രകാരം 48 മണിക്കൂര്‍ സമയത്തേക്ക് പാക്ക് തലസ്ഥാനത്ത് സ്വകാര്യ വാഹനങ്ങള്‍ക്കോ പൊതുഗതാഗത സംവിധാനത്തിനോ വാണിജ്യ ആവശ്യങ്ങള്‍ക്കോ ഇന്ധനം ലഭിക്കില്ല. യാത്ര സംവിധാനത്തെയും ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തെയും ഇത് ബാധിക്കും.
അതേസമയം ഇന്ധനക്ഷാമമുണ്ടാക്കുമെന്നൊരു പരിഭ്രാന്തിവേണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. കമ്പനിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി എന്നിവ ലഭ്യമാണെന്നും വിതരണ ശൃംഖലകള്‍ എല്ലാം തന്നെ ഒരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചിലയിടങ്ങളില്‍ ആളുകള്‍ പരിഭ്രാന്തരായി അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിരുന്നു.
ഉത്തരേന്ത്യയിലെ ചിലയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പെട്രോൾ പമ്പുകളിൽ നീണ്ട വരികള്‍ കാണാമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ ഓയിലിന്‍റെ വിശദീകരണം. പെട്രോൾ പമ്പുകളിൽ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും ശാന്തത പാലിക്കാനും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.