തായ്‌ലന്‍ഡ് യാത്രക്കിടെ ജപ്പാനില്‍ വച്ചുണ്ടായ ഭയാനകമായ അനുഭവം പങ്കിട്ട് നതാലിസി തക്‌സിസി എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍. അപ്രതീക്ഷിതമായി തന്‍റെ ഹോട്ടല്‍ മുറിയില്‍ കിടക്കയ്ക്ക് താഴെ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ടെത്തിയ ഭീകര അനുഭവമാണ് സമൂഹമാധ്യമങ്ങളിലൂടെ നതാലിസി പങ്കുവച്ചത്. സുരക്ഷ കണക്കിലെടുത്താണ് താൻ ആ ഹോട്ടല്‍ തിരഞ്ഞെടുത്തതെന്നും എന്നാല്‍ തന്റെ സ്വപ്നയാത്ര ഒരു പേടിസ്വപ്നമായി മാറുകയായിരുന്നു എന്നും യുവതി പറഞ്ഞു.
ജപ്പാനിലെ ഹോട്ടൽ മുറിയിൽ എന്‍റെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് അയാളെ കണ്ടെത്തിയത്. ഒറ്റയ്ക്കുള്ള യാത്രയിലായിരുന്നു ഞാന്‍. സുരക്ഷിതമായ യാത്രയാകുമെന്നാണ് കരുതിയത്. പക്ഷേ ഈ സംഭവം എല്ലാം മാറ്റി മറിച്ചു. ഹോട്ടലില്‍ കീ കാർഡ് സിസ്റ്റം ഉണ്ടായിരുന്നിട്ടും ഒരു അപരിചിതൻ തന്‍റെ മുറിയില്‍ കയറിയത് ഞെട്ടിച്ചുവെന്നും. നിസ്സഹായയായി പോയ തനിക്ക് അയാള്‍ ഓടിപ്പോയതിനുശേഷം മാത്രമേ ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കാന്‍ സാധിച്ചതെന്നും യുവതി പറയുന്നു. ഹോട്ടലിലെ സിസിടിവി ക്യാമറകൾ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഹോട്ടല്‍ മാറുകയാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ മുഴുവൻ പണം തിരികെ നൽകാൻ വിസമ്മതിച്ചുവെന്നും യുവതി ആരോപിക്കുന്നു. 510 ഡോളറിനാണ് താന്‍ മുറിയെടുത്തതെന്നും യുവതി വിഡിയോക്ക് താഴെ കുറിച്ചു.
മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പവർ ബാങ്കും യുഎസ്ബി കേബിളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. യുവതി ആ രാത്രി തന്നെ മറ്റൊരു ഹോട്ടലിലേക്ക് യുവതി താമസം മാറുകയായിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ രോഷവും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തെത്തി. എല്ലാ ബുക്കിങ് പ്ലാറ്റ്ഫോമുകളിലും ഈ ഹോട്ടല്‍ നിരോധിക്കണെമെന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം റൂമില്‍ പരിശോധന നടത്തിയത് നന്നായെന്ന് മറ്റൊരാള്‍ കുറിച്ചു. ‘ജപ്പാൻ സുരക്ഷിതമല്ലെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ആ ഹോട്ടൽ സുരക്ഷിതമല്ല. ജപ്പാൻ ഒരു നല്ല രാജ്യമാണ്’ എന്ന് മറ്റൊരാളും കുറിച്ചു. ചിലപ്പോള്‍ അയാള്‍ യുവതിക്ക് മുന്‍പ് ആ മുറിയില്‍ താമസിച്ചിരുന്ന വ്യക്തിയായേക്കാം എന്നും ആളുകള്‍ കമന്‍റ് ചെയ്യുന്നുണ്ട്. പൊലീസിന് മുൻ ചെക്ക്-ഇൻ രേഖകൾ വഴി ഇത് പരിശോധിക്കാം എന്നാല്‍ ജാപ്പനീസ് പൊലീസ് പൊതുവെ അത് ചെയ്യാറില്ല, അവർ 'ഒന്നും സംഭവിച്ചില്ല' എന്ന് കാണും, അതിനാൽ നിങ്ങള്‍ ഫോളോഅപ് ചെയ്തുകൊണ്ടേയിരിക്കണം. മറ്റൊരാള്‍ കുറിച്ചു.