ഫ്രാന്‍സിസ് പാപ്പയുടെ ‘പേപ്പസി’യെ വിശേഷിപ്പിക്കുന്ന പ്രധാന പദങ്ങളിലൊന്നാണ് ‘സിനഡാലിറ്റി’. സംസാരവും കേള്‍ക്കലും കുറവായിരിക്കുന്ന പൊതുനന്മയുടെ ബോധം ദുര്‍ബലമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ‘സിനഡാലിറ്റി’യുടെ അനിവാര്യതയാണ് ഫ്രാന്‍സിസ് പാപ്പ ലോകത്തോട് ഊന്നിപ്പറഞ്ഞത്. മാറ്റങ്ങളുടെ പാപ്പ, നിലപാടുകളുടെ പാപ്പ, എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുമ്പോഴും ഒരുമിച്ചുള്ള നടത്തം പ്രധാനമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
Pope Francis waves to the faithful from the popemobile as he arrives at King Badouin Stadium to hold a holy mass, in Brussels on September 29, 2024. The pope is on a four-day apostolic journey to Luxembourg and Belgium. (Photo by NICOLAS TUCAT / AFP)
കത്തോലിക്ക സഭയുടെ ജീവിതത്തെയും ദൗത്യത്തെയും യോഗ്യമാക്കുന്ന പ്രത്യേക ശൈലിയാണ് സിനഡാലിറ്റി. അത് ഒരു ആശയമല്ല, മറിച്ച് കേള്‍ക്കുന്നതിന്‍റെയും ഉള്‍പ്പെടുത്തുന്നതിന്‍റെയും സംസാരിക്കുന്നതിന്‍റെയും അനുഭവമാണ്. അധികാരത്തില്‍ നിന്ന് സേവനം എന്നതിലേക്ക് നീങ്ങി പൗരോഹിത്യ മേധാവിത്വം ഒഴിവാക്കുകയും അല്‍മായരുടെയും സ്ത്രീകളുടെയും കുടിയേറ്റക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കുകയുമാണ് സിനഡാലിറ്റിയിലൂടെ അര്‍ഥമാക്കുന്നത്. ഒരുമിച്ച് നടക്കുകയും പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്നാണ് ഫ്രാന്‍സിസ് പാപ്പ പകര്‍ന്നുനല്‍കുന്ന പാഠം.
മൂന്നാം സഹസ്രാബ്ദ്ധത്തില്‍ സഭയില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്ന പാത. അതിനാല്‍ സിനഡാലിറ്റിക്കായി 2021 മുതല്‍ 2024വരെ സിനഡ് വിളിച്ചുകൂട്ടി. കുടുംബം, യുവജനങ്ങള്‍, ആമസോണിയന്‍ മേഖല തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു സിനഡ് വിളിച്ചുകൂട്ടിയത്. എന്തെല്ലാം പ്രതിസന്ധി നേരിട്ടാലും ഐക്യത്തിന്റെ സംഭാഷണം വേണം, സംഭാഷണം അക്രമത്തിനെതിരായ ഔഷധമെന്നും പാപ്പ പറയുന്നു. വൈവിധ്യങ്ങളിൽ ഒരുമ കണ്ടെത്തണമെന്നും ലോകത്തെ നയിക്കേണ്ടത് അതാകണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ പല തരത്തിലുള്ള വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ ഇതിലും സാഹോദര്യം കണ്ടെത്താൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സൗന്ദര്യമെന്നും പാപ്പ സഭാമക്കളെ ഓര്‍മിപ്പിച്ചു.
എല്ലാം അറിയാം അല്ലെങ്കില്‍ എല്ലാറ്റിനും ഉത്തരമുണ്ട് എന്ന് തെറ്റിധരിക്കാതിരിക്കാന്‍ നമ്മുടെ ചിന്തകള്‍ തുറവുള്ളതായിരിക്കണം. ബലപ്രയോഗത്തിലൂടെ സ്വയം അടിച്ചേല്‍പ്പിക്കാതെ നമ്മുടെ സ്നേഹവും സ്വാതന്ത്ര്യവും സൗമ്യമായി സമന്വയിപ്പിക്കണം. സിനഡാലിറ്റി ആത്മാവിനെക്കുറിച്ചുള്ള പഠനം മാത്രമല്ല,അത് ആത്മാവിനെ അടിസ്ഥാനമാക്കിയതും ക്രിസ്തുശരീരവുമായുള്ള കൂട്ടായ്മയെ ഉള്‍ക്കൊള്ളുന്നതും ആണ്. അതുകൊണ്ടുതന്നെ ജോലി സ്ഥലങ്ങളിലും കുടുംബങ്ങളിലും കേള്‍ക്കുന്നതിന്റെ പ്രാധാന്യം പോപ്പ് ഊന്നിപ്പറയുന്നു.
സുവിശേഷം പ്രചരിപ്പിക്കാന്‍, സഭനേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരകാണാന്‍, ക്രിസ്ത്യാനികള്‍ക്ക് ഇടയില്‍ ഐക്യം പ്രോത്സാഹിപ്പിക്കാന്‍, മിഷണറി രംഗത്ത് കൂടുതല്‍ പ്രശോഭയോടെ പ്രവര്‍ത്തിക്കാന്‍ സിനഡാലിറ്റി അനിവാര്യതയാണ്. ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ കിറിൽ പാത്രിയർക്കീസിനെ കണ്ടത് പാശ്ചാത്യ, പൗരസ്ത്യ ക്രിസ്ത്യൻ സഭകൾ തമ്മിലെ മഹാഭിന്നതയുടെ മുറിവുണക്കാനുള്ള ആദ്യപടിയെന്ന് വിലയിരുത്തുന്നു. അക്രമങ്ങളേയും ഹിംസയേയും എന്നും എതിർത്തു പോന്നിരുന്നു അദ്ദേഹം. ഒരു മതത്തെയും അക്രമവുമായി സമീകരിച്ചുകാണാനാവില്ലെന്നും ഭീകരവാദത്തിന്റെ മുഖ്യകാരണങ്ങൾ സാമൂഹിക അനീതിയും പണത്തോടുള്ള ആരാധനയുമാണെന്നുമാണ് ഫ്രാന്‍സിസ് പാപ്പ വിലയിരുത്തിയത്.