Image Credit: World Press Photo
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ടു കൈകളും അറ്റു പോയ പലസ്തീന്‍ ബാലന്‍. വെയിലടിക്കുന്ന ജനാലയ്ക്കരികെ വിദൂരതയിലേക്ക് നോക്കുന്ന മഹ്‌മൂദ് അജ്ജോര്‍ എന്ന ഒന്‍പതുകാരന്‍റെ ഫോട്ടോയാണ് 2025 ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഈയറിന് അര്‍ഹമായത്. ന്യൂയോർക്ക് ടൈംസിനുവേണ്ടി സമർ അബു എലൗഫ് ആണ് ചിത്രം എടുത്തത്.3,778 ഫോട്ടോഗ്രാഫര്‍മാര്‍ നല്‍കിയ 59,320 ചിത്രങ്ങളില്‍നിന്നാണ് ഈ ചിത്രം അവാര്‍ഡിന് അര്‍ഹമാകുന്നത്.
2024 മാര്‍ച്ചിലാണ് ഗാസയിലുണ്ടായ സ്ഫോടനത്തില്‍ മഹ്‌മൂദിന് കൈകള്‍ നഷ്ടമാകുന്നത്. തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ ദുരന്തം. തന്‍റെ കൈകൾ മുറിച്ചുമാറ്റപ്പെട്ടുവെന്ന് മനസ്സിലാക്കിയപ്പോള്‍ മഹ്‌മൂദ് ആദ്യം തന്‍റെ അമ്മയോട് ചോദിച്ചത് ഇനി ഞാന്‍ നിങ്ങളെ എങ്ങിനെ കെട്ടിപ്പിടിക്കുമെന്നാണെന്നും അത് തന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്നും സമർ അബു പറഞ്ഞു. അന്ന് ഗുരുതരമായി പരുക്കേറ്റ മഹ്‌മൂദ് ഇപ്പോള്‍ ദോഹയിലാണ് താമസം. സ്ഫോടനത്തില്‍ ഒരു കൈ പൂര്‍ണമായും ഒടിയുകയും മറ്റേ കൈക്ക് ഗുരതരമായി പരുക്കേറ്റതിനാല്‍ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തു.
നിശബ്ദമാണെങ്കിലും ഉറക്കെ സംസാരിക്കുന്ന ചിത്രമാണിത്. ഒരു ആൺകുട്ടിയുടെ വേദന മാത്രമല്ല, യുദ്ധത്തിന്‍റെ ദീർഘകാല ആഘാതത്തെയും ഈ ചിത്രം പ്രതിനിധീകരിക്കുന്നുവെന്ന് വേള്‍ഡ് പ്രസ് ഫോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജൗമാന എൽ സെയ്ൻ ഖൗറി പറഞ്ഞു. മഹ്‌മൂദ് ഇപ്പോള്‍ കാലുകള്‍ ഉപയോഗിച്ച് എഴുതാനും കളിക്കാനും മറ്റു കാര്യങ്ങള്‍ ചെയ്യാനും പഠിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍റെ സ്വപ്നങ്ങള്‍ വളരെ ലളിതമാണ്. തന്‍റെ അറ്റുപോയ കൈകള്‍ക്ക് പകരം കൃത്രിമമായുണ്ടാക്കിയ കൈകള്‍ വയ്ക്കണം. എന്നിട്ട് മറ്റെല്ലാ കുട്ടികളെപ്പോലെയും ജീവിക്കണം.
ആമസോണിലെ വരള്‍ച്ച കാണിക്കുന്ന മുസുക് നോൾട്ടെയുടെ ചിത്രവും ജോൺ മൂറിന്‍റെ അതിർത്തി കടന്നതിന് ശേഷമുള്ള ചൈനീസ് കുടിയേറ്റക്കാരുടെ ചിത്രവുമാണ് സമ്മാനാര്‍ഹമായ മറ്റു ചിത്രങ്ങള്‍.