trump-plan

അനധികൃത കുടിയേറ്റക്കാര്‍ ഒന്നൊഴിഞ്ഞു പോകാനായി ഒടുവില്‍ ആകര്‍ഷകമായൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഒരു ചാനല്‍ അഭിമുഖത്തിലൂടെയാണ് പതിനെട്ടാം അടവും ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വയം ഒഴിഞ്ഞുപോകാനായി വിമാനടിക്കറ്റ് ശരിയാക്കി കയ്യില്‍ തരും, പോരാത്തതിന് കുറച്ചു പണവും നല്‍കും. കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അറസ്റ്റുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ക്രിമിനലുകളായ കുടിയേറ്റക്കാരുടെ കാര്യത്തില്‍ മാത്രമാണെന്നും മറ്റുള്ളവരോട് ഉദാരസമീപനമാണ് രാജ്യത്തിനെന്നുമുള്ള സൂചന കൂടിയാണ് ഈ പദ്ധതിപ്രഖ്യാപനത്തോടെ അമേരിക്ക നല്‍കുന്നത്. അതുമാത്രമല്ല നിയമപരമായി ഈ കുടിയേറ്റക്കാര്‍ക്ക് പിന്നീട് തിരിച്ചുവരാനുള്ള സാഹചര്യവും അമേരിക്കയിലുണ്ട്. 

പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ അനധികൃതമായി ഇനിയും യുഎസില്‍ തുടര്‍ന്നാല്‍ ഭീമമായ പിഴയും ജയില്‍ശിക്ഷയും നല്‍കുമെന്ന് നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു. 30 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ നിര്‍ബന്ധമായും അക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും റജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് ഏറ്റവും പുതിയ ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ പിഴയും തടവുശിക്ഷയുമുണ്ടാകുമെന്നും  ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അനധികൃതമായി യുഎസില്‍ തങ്ങാതെ സ്വയം രാജ്യം വിടുന്നതാണ് നല്ലതെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് യുഎസില്‍ നിന്ന് സമ്പാദിക്കുന്ന പണവും ഒപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നും യുഎസ് വ്യക്തമാക്കുന്നു. 

മുന്നറിയിപ്പുകള്‍ ലംഘിച്ചും അനധികൃതമായി തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ പിടിക്കപ്പെട്ടാല്‍ ഉടന്‍ നാടുകടത്തുമെന്നും അനധികൃതമായി യുഎസില്‍ തുടരുന്ന ദിവസത്തിന് 998 ഡോളര്‍ (ഏകദേശം 86,000 രൂപ)  എന്ന നിരക്കില്‍ പിഴ ഈടാക്കുമെന്നും , സ്വയം പോകാമെന്ന് സമ്മതിക്കുകയും പോകാതിരിക്കുകയും ചെയ്താല്‍ ദിവസം 1000– മുതല്‍ 5000 ഡോളര്‍ വരെയെന്ന നിരക്കില്‍ പിഴ ഈടാക്കുമെന്നും മേലില്‍ യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

ENGLISH SUMMARY:

An “attractive” plan by US President Donald Trump to encourage undocumented immigrants to leave voluntarily. In a channel interview, he announced a scheme that offers flight tickets and some money to undocumented immigrants who wish to return to their home countries.