ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി വാര്‍ത്താസമ്മേളനം നടത്തുന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ഗാസയെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി വാഷിങ്ടണില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്‍റെ പ്രഖ്യാപനം.
ഗാസ മുനമ്പിനെ 'മരണത്തിന്‍റെയും നാശത്തിന്‍റെയും പ്രതീകം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'ഇപ്പോൾ നരക ദ്വാരം' മായി മാറി. ഗാസയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും ഇവിടെ താമസിക്കുന്നവര്‍ക്കും ഇത് ദുരിതപൂര്‍ണമാണ്. ഇവിടെ ദീര്‍ഘകാലമായി ഭാഗ്യമില്ലാത്ത സ്ഥലമായി തുടരുകയാണ്' എന്നിങ്ങനെയാണ് ട്രംപിന്‍റെ വാക്കുകള്‍.
'ഗാസയെ യുഎസ് ഏറ്റെടുക്കും. ഗാസയിലെ ബോംബും ആയുധങ്ങളും നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം ഞങ്ങളുടേതാകും. സ്ഥലം നിരപ്പാക്കി പൊളിഞ്ഞ കെട്ടിടങ്ങള്‍ ഒഴിവാക്കും എന്നായിരുന്നു' ട്രംപിന്‍റെ വാക്കുകള്‍. മേഖലയിലുണ്ടാകുന്ന സാമ്പത്തിക വികസനം ധരാളം പാര്‍പ്പിടങ്ങളും ജോലിയും മേഖലയിലെ ജനങ്ങള്‍ക്ക് കൊണ്ടുവരുമെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ അവിടെ തിരിച്ചെത്തുന്നത് പലസ്തീൻകാരല്ലെന്നും ട്രംപ് സൂചിപ്പിച്ചു.
ആവശ്യമെങ്കില്‍ യു.എസ് സൈന്യത്തെ ഗാസയിലേക്ക് അയക്കുമെന്നും മേഖല സന്ദര്‍ശിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 'ഗാസയില്‍ ദീര്‍ഘകാല ഉടമസ്ഥാവകാശമാണ് ആഗ്രഹിക്കുന്നത്. ഞാന്‍ ഈ ആശയം പങ്കുവച്ചവര്‍ക്കെല്ലാം തീരുമാനം ഇഷ്ടമായി. ഗാസ ഏറ്റെടുക്കുന്നത് മധ്യേഷയിലെ ചില ഭാഗങ്ങളിലോ മധ്യേഷ്യ പൂര്‍ണമായോ സ്ഥിരത കൊണ്ടിവരും' എന്നും ട്രംപ് പറഞ്ഞു.
ഗാസയില്‍ താമസിക്കുന്ന രണ്ട് ദശലക്ഷത്തോളം വരുന്ന പലസ്തീനികള്‍ പ്രദേശം വിടണമെന്നും മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലേക്ക് മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നി രാജ്യങ്ങള്‍ കൂടുതല്‍ പാലസ്തീനികളെ സ്വീകരിക്കണമെന്നും ഗാസ ഒഴിപ്പിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ട്രംപിന്‍റെ ഈ ആവശ്യം നേരത്തെ ഇരു രാജ്യങ്ങളും പലസ്തീനികളും തള്ളിയിരുന്നു.
'ഇത് ചരിത്രത്തെ മാറ്റിമറിക്കും' എന്നാണ് വാര്‍ത്തസമ്മേളനത്തില്‍ ട്രംപിന്‍റെ കൂടെയുണ്ടായിരുന്ന നെതന്യാഹു അഭിപ്രായപ്പെട്ടത്. ഗാസ ഒരിക്കലും ഇസ്രയേലിന് ഭീഷണി ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ട്രംപ് അതിനെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.