ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കെ എട്ടുവയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മുത്തശ്ശി. അഫ്ഗാനിസ്ഥാന്‍ കുടുംബത്തിലെ കുട്ടിയാണ് ദുബായില്‍വച്ച് മരിച്ചത്. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയാണ് മരിച്ചത്. കുട്ടിയെ വസ്ത്രം മാറാൻ സഹായിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം. കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
പള്ളി ഇമാമായ പെണ്‍കുട്ടിയുടെ പിതാവ് പുറത്തുപോയിരിക്കുന്ന സമയത്താണ് കൊലപാതകം നടന്നത്. തിരിച്ചുവന്നപ്പോള്‍ മകള്‍ അനക്കമില്ലാതെ കിടക്കുന്നതുകണ്ടെന്നും ഉടന്‍തന്നെ ആംബുലന്‍സില്‍ അറിയിച്ച് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കളെ അടുത്തിടെയാണ് സന്ദർശക വീസയിൽ ദുബായിലേക്ക് കൊണ്ടുവന്നത്. കുട്ടിയെ പരിപാലിക്കുന്ന കാര്യം പറഞ്ഞ് മുൻപും തർക്കമുണ്ടായിരുന്നതായും അതുകൊണ്ട് മാതാവിനെ സംശയിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.
ദുബായ് പൊലീസ് പട്രോളിങ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തി ചോദ്യം ചെയ്യലിനുശേഷം മുത്തശ്ശിയാണ് കുറ്റകൃത്യം ചെയ്തതെന്ന് കണ്ടെത്തി.
ചോദ്യംചെയ്യലിന് ഒടുവിൽ അവർ കുറ്റകൃത്യം സമ്മതിച്ചു. കുട്ടിയുടെ അസുഖം മൂലം താൻ ക്ഷീണിതയാണെന്നും മകനെയും മരുമകളെയും പരിചരണത്തിന്റെ ഭാരത്തിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അവർ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ കുടുംബം തയാറെടുക്കുകയായിരുന്നു. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.