ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ സ്വന്തമാക്കാൻ ദുബായ് മാളിൽ ഉപഭോക്താക്കളുടെ വൻ തിരക്ക്. പുലർച്ചെ മൂന്നുമണി മുതൽ തന്നെ ദുബായ് മാളിന്‍റെ പാർക്കിംഗിലും പരിസരങ്ങളിലും കാത്തുനിന്ന ശേഷമാണ് ആളുകൾ രാവിലെ സ്റ്റോറിലേക്ക് എത്തിയത്. രാവിലെ ഏഴുമണിയോടെ തന്നെ മാളിനുള്ളിൽ നീണ്ട ക്യൂ രൂപപ്പെട്ടു. മുൻകൂട്ടി പ്രീ-ഓർഡർ ചെയ്ത ഉപഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ സ്റ്റോറിൽ നിന്ന് നേരിട്ട് ഫോണുകൾ കൈമാറിയത്.
യുഎഇ വിപണിയിൽ പുതിയ 'ബർഗണ്ടി' (Burgundy) നിറത്തിലുള്ള മോഡലിനാണ് ഏറ്റവും ഉയർന്ന ഡിമാൻഡ് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഒന്നിലധികം ഫോണുകൾ വാങ്ങിയ പലരും 40,000 മുതൽ 70,000 ദിർഹം വരെയാണ് ഇതിനായി ചെലവഴിച്ചത്. ക്യാമറയിലെ വിപ്ലവകരമായ മാറ്റങ്ങളും മെച്ചപ്പെട്ട സ്റ്റോറേജ് സൗകര്യങ്ങളുമാണ് ടെക് പ്രേമികളെ പ്രധാനമായും ആകർഷിച്ചത്.
അതേസമയം, പുതിയ മോഡലുകൾ സ്വന്തമാക്കാൻ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഇന്ത്യയിലെ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയിലെ വലിയ വിലക്കുറവാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കും താമസച്ചെലവും കണക്കാക്കിയാൽ പോലും യുഎഇയിൽ നിന്ന് ഫോൺ വാങ്ങുന്നത് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്ന് ഇന്ത്യയിൽ നിന്നെത്തിയ ഉപഭോക്താക്കൾ പറയുന്നു. കൂടാതെ നാട്ടിലെ വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ പുതിയ ഫോൺ കൈപ്പറ്റാമെന്നതും ഉപഭോക്താക്കളെ നേരത്തെ യുഎഇയിലേക്ക് എത്താൻ പ്രേരിപ്പിച്ചു.