ഗൾഫ് മേഖലയിലെ പ്രതിസന്ധികൾക്കിടയിലും പൊന്നോണത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് പ്രവാസി മലയാളികൾ. തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുഎഇയിൽ ഓണവിപണി സജീവമായി. ഓണം പ്രവൃത്തിദിനമായതിനാൽ മുൻകൂട്ടി സദ്യവട്ടങ്ങളും ഓണക്കോടിയും വാങ്ങാൻ ഹൈപ്പർമാർക്കറ്റുകളിലും പച്ചക്കറി ചന്തകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നാട്ടിൽ നിന്ന് പച്ചക്കറികളും പൂക്കളും എത്തിത്തുടങ്ങിയതോടെ മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ തിരുവോണം പ്രവൃത്തിദിനമായതിനാൽ ആഘോഷങ്ങൾ വാരാന്ത്യങ്ങളിലേക്ക് മാറ്റാനും മുൻകൂട്ടി സാധനങ്ങൾ വാങ്ങി സൂക്ഷിക്കാനുമാണ് കൂടുതൽ പേരും മുൻഗണന നൽകുന്നത്. വാഴയിലയും കായവറുത്തതും മുതൽ പൂക്കളമൊരുക്കാനുള്ള പൂക്കൾ വരെ വാങ്ങാൻ കുടുംബസമേതമാണ് പ്രവാസികൾ എത്തുന്നത്.
കേരളത്തിൽ നിന്നുള്ള തനത് ഉൽപന്നങ്ങളുമായി ലുലു ഓണച്ചന്തകളും വിപണിയിൽ സജീവമാണ്. ചാർട്ടേഡ് വിമാനങ്ങളിലടക്കം 2,500 ടണ്ണിലേറെ ഓണവിഭവങ്ങളാണ് ലുലു ഗൾഫിലെത്തിച്ചത്. പഴയിടം മോഹനൻ നമ്പൂതിരിയുടെയും ഷെഫ് പിള്ളയുടെയും നേതൃത്വത്തിൽ ഒരുക്കുന്ന 24 ഇനം വിഭവങ്ങളടങ്ങിയ ലുലു ഓണസദ്യയുടെ പ്രീ-ബുക്കിങ്ങിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 25-ലേറെ വൈവിധ്യങ്ങളുമായി പായസമേളയും ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത കസവ് വസ്ത്രങ്ങളും ആകർഷകമായ ഓഫറുകളുമായി വസ്ത്രവിപണിയും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ജോലിത്തിരക്കുകൾക്കിടയിലും ഗൃഹാതുരത്വം പകരുന്ന ഉത്സവ പ്രതീതിയിലാണ് ഗൾഫ് നാടുകൾ.