ടെഹ്റാനിലെ സെൻട്രൽ ജൊംഹൂരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതികാരം ചെയ്യുമെന്ന് സൂചിപ്പിക്കുന്ന ബില്‍ ബോര്‍ഡ്. (AFP ഫോട്ടോ)
പശ്ചിമേഷ്യ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി അമേരിക്ക. സുരക്ഷാസ്ഥിതി വഷളാകുകയാണെങ്കിൽ രാജ്യം വിടുകയോ അല്ലെങ്കില്‍ തയ്യാറായിരിക്കാനുമാണ് വിവിധ രാജ്യങ്ങളിലെ യു.എസ് എംബസികള്‍ നല്‍കിയ മുന്നറിയിപ്പ്. ഇറാനെ കഠിനമായി ശിക്ഷിക്കുമെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് യു.എസിന്‍റെ നിര്‍ദേശം. ഇറാനിയൻ ഭരണകൂടം പ്രവചനാതീതമായാകും പ്രവര്‍ത്തിക്കുകയെന്നും അപ്രതീക്ഷിതമായി സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വിമാന സർവീസുകൾ റദ്ദാക്കുന്നതിനും വ്യോമപാതകൾ ഇടയ്ക്കിടെ അടയ്ക്കുന്നതിനും സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ബഹ്‌റൈൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എംബസികളാണ് മുന്നറിയിപ്പ് നല്‍കിയത്. ജോര്‍ദാനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ യു.എസ് സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. നിരന്തരമായി ഇറാന്‍റെ മിസൈല്‍ ആക്രമണം നേരിടുന്ന കേന്ദ്രമാണിത്. ഇസ്രായേലിലുള്ള പൗരന്മാര്‍ ഏറ്റവും അടുത്തുള്ള ബോംബ് ഷെൽട്ടറുകള്‍ കണ്ടെത്തണമെന്നും പുതിയ ആക്രമണങ്ങൾ ഉണ്ടായാൽ സജ്ജരായിരിക്കണമെന്നും നിര്‍ദേശത്തില്‍ വിശദമാക്കുന്നു. ലെബനനില്‍ നിന്നും അടിയന്തര ആവശ്യമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടണമെന്നാണ് യുഎസ് എംബസി നല്‍കിയ നിര്‍ദ്ദേശം.
തങ്ങള്‍ക്ക് ജയിക്കണമെന്നും താങ്ങാന്‍ കഴിയാത്ത രീതിയില്‍ ഇറാനെ വളരെ ശക്തമായി ആക്രമിക്കുമെന്നുമായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. ഇറാന്‍ വെടിനിർത്തൽ ധാരണ ലംഘിച്ചുവെന്നും വാണിജ്യക്കപ്പലുകൾക്കും അമേരിക്കൻ സേനയ്ക്കും നേരെ ഇറാൻ ആക്രമണങ്ങൾ പുനരാരംഭിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും ആരോപിച്ചു.
അതിര്‍ത്തി കടക്കാന്‍ മൊറോക്കോ സഹായിച്ചു; വെള്ളവും ഭക്ഷണവുമില്ല; 60,000 പേര്‍ എന്തു ചെയ്തു
തിരിച്ചടിക്കുമെന്നാണ് ഇറാന്‍റെയും നിലപാട്. അമേരിക്കയ്ക്ക് പ്രതിരോധ കവചമായി പ്രവർത്തിക്കുന്ന രാജ്യങ്ങള്‍ യുദ്ധത്തിന്റെ തീജ്വാലകളാൽ വിഴുങ്ങപ്പെടും ഇറാന്‍ മിലിട്ടറി സെൻട്രൽ കമാൻഡ് മേധാവി അലി അബ്ദുല്ലാഹി വ്യക്തമാക്കി. ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മറ്റു രാജ്യങ്ങളുടെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നുമാണ് ഇറാന്‍റെ ഭീഷണി. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി തുർക്കി, പാക്കിസ്ഥാൻ, സൗദി എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ശനിയാഴ്ച ഫോണില്‍ സംസാരിച്ചു.