AI Generated Image
‘ശത്രുവിന് ഹൃദയസ്തംഭനം ഉണ്ടാകാതിരിക്കട്ടെ’, എന്ന വാക്കോടെയാണ് ഇറാന്‍ തങ്ങളുടെ പുതിയ ആയുധത്തെക്കുറിച്ച് സൂചന നല്‍കുന്നത്. യുദ്ധക്കപ്പലുകളേയും അന്തര്‍വാഹിനികളേയും ചീളുകളാക്കി നുറുക്കാന്‍ പ്രഹരശേഷിയുള്ളതും ബുള്ളറ്റിനു സമാനമായി സഞ്ചരിക്കുന്നതുമായ ‘ഹൂട്ട്’ ആണ് ഇനി തങ്ങള്‍ പുറത്തെടുക്കാന്‍ പോകുന്നതെന്ന സൂചനകളാണ് ഇറാന്‍ നല്‍കുന്നത്. ശത്രുരാജ്യം ഹൂട്ടിനെ ഭയപ്പെട്ടേ മതിയാകൂവെന്ന മുന്നറിയിപ്പാണ് ഇറാന്‍ നല്‍കിയത്.
നാവിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയാറാവാതിരുന്നതോടെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇറാന്റെ അടുത്ത ഭീഷണി പുറത്തുവരുന്നത്. ഇറാന്‍ നാവിക കമാന്‍റര്‍ ഷഹ്രം ഇറാനിയാണ് തങ്ങളുടെ രഹസ്യ ആയുധത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. ശത്രുവിന് ഹൃദയസ്തംഭനമുണ്ടാവില്ലെന്ന് ആശിക്കുന്നതായും ഇറാനി പരിഹാസരൂപേണ പറയുന്നു.
സാധാരണ ടോര്‍പിഡോകളേക്കാള്‍ പതിന്‍മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അണ്ടര്‍വാട്ടര്‍ സൂപ്പര്‍ പവറാണ് ഹൂട്ട് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുമ്പോൾ ജലത്തിന്റെ പ്രതിരോധം കുറയ്ക്കാനായി ആയുധത്തിന് ചുറ്റും ഒരു വായു കുമിള സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ വലിയ നാശനഷ്ടങ്ങൾ വരുത്താൻ ഇതിന് സാധിക്കും.
മുന്‍പ് 2006-ൽ ‘ഹൂട്ട്’ എന്ന പേരിൽ ഇറാന്‍ ഒരു സൂപ്പർകാവിറ്റേറ്റിംഗ് ടോർപിഡോ പരീക്ഷിച്ചിരുന്നു. ഇതിന്റെ കൂടുതൽ പരിഷ്കരിച്ച രൂപമായിരിക്കാം ഇപ്പോള്‍ ഇറാൻ പുറത്തെടുക്കാൻ ഒരുങ്ങുന്നതെന്നാണ് കരുതപ്പെടുന്നത്. ലോകത്തില്‍ ഇന്നേവരെ കണ്ടുപിടിച്ചതില്‍ ഏറ്റവും വേഗതയേറിയ ആയുധമാണ് ഹൂട്ട് എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.
പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഹൂട്ട്’ എന്ന വാക്കിനര്‍ത്ഥം തിമിംഗലം എന്നാണ്. റഷ്യയ്ക്ക് ശേഷം സൂപ്പർ കാവിറ്റേറ്റിംഗ് ടോർപ്പിഡോ എന്നറിയപ്പെടുന്ന ആയുധം കൈവശം വച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാൻ. റഷ്യയുടെ സ്വന്തം പതിപ്പായ VA-111 ഷ്ക്വലിനു സമാനമാണ് ഹൂട്ട്. പരമ്പരാഗത ടോർപ്പിഡോകൾക്ക് മണിക്കൂറിൽ 60-100 കിലോമീറ്റർ വേഗതയുണ്ട്. ഹൂട്ടിന് വെള്ളത്തിനടിയില്‍ 360 കിലോമീറ്ററിലധികം വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.