Backdropped by ships in the Strait of Hormuz, damage, according to local witnesses caused by several recent airstrikes during the U.S.-Israel military campaign, is seen on a fishing pier in the port of Qeshm island, Iran, Monday, April 13, 2026. (AP Photo/Asghar Besharati)
അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനും ഗള്‍ഫ് മേഖലയിലെ കേന്ദ്രങ്ങള്‍ കണ്ടെത്താനും ഇറാനെ സഹായിച്ചത് ചൈനയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് നിര്‍മിത ഉപഗ്രഹം ഉപയോഗിച്ചാണ് നിരീക്ഷണം നടത്തിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷസമയത്തും മുന്‍പും നിരീക്ഷണം തുടര്‍ന്നതായും സൂചനയുണ്ട്.
ചൈനീസ് കമ്പനിയായ ‘എർത്ത് ഐ’ (Earth Eye) വികസിപ്പിച്ച ടിഇഇ-01ബി എന്ന ഉപഗ്രഹമാണ് ഇറാന് സഹായകമായത്. ഈ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഉള്‍പ്പെടെ പിന്നീട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപിന്റെ എയ്‌റോസ്‌പേസ് വിഭാഗം ഏറ്റെടുക്കുകയായിരുന്നു. കൈമാറ്റ രീതിയും വ്യത്യസ്തമായിരുന്നെന്നുവേണം മനസിലാക്കാന്‍. അതായത് ചൈനയില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിയ ശേഷമാണ് വിദേശ ഉപഭോക്താവായ ഇറാന് കൈമാറിയത്. തങ്ങളുടെ പ്രധാന ലക്ഷ്യം യുഎസ് സൈനിക കേന്ദ്രങ്ങള്‍ കണ്ടെത്തുകയാണെന്നും ഇറാന്‍ കമാന്‍ഡര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഈ കൈമാറ്റത്തിലൂടെ ബീജിങ് ആസ്ഥാനമായുള്ള ചൈനയുടെ ‘എംപോസാറ്റ്’ എന്ന കമ്പനിയുടെ ആഗോള ഗ്രൗണ്ട് സ്റ്റേഷന്‍ ശൃംഖല ഉപയോഗിക്കാനും ഐആര്‍ജിസിക്ക് അനുമതി ലഭിച്ചിരുന്നു. സൗദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന്റെ ദൃശ്യങ്ങള്‍ മാര്‍ച്ച് 13, 14, 15 തീയതികളിൽ ഈ ഉപഗ്രഹം പകര്‍ത്തിയതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
ജോർദാനിലെ മുവാഫാഖ് സാൽട്ടി എയർ ബേസ്, ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് അഞ്ചാം ഫ്ലീറ്റ് ആസ്ഥാനത്തിന് സമീപമുള്ള സ്ഥലങ്ങൾ, ഇറാഖിലെ എർബിൽ എയർപോർട്ട് എന്നീ ഭാഗങ്ങളിലും നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇവിടെ ആക്രമണം നടന്നതിനു തൊട്ടുമുന്‍പാണ് ഈ മേഖലകളില്‍ നിരീക്ഷണം നടന്നത്.
അതേസമയം ചൈനീസ് സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഒരു ചൈനീസ് കമ്പനിക്കും ഉപഗ്രഹം വിക്ഷേപിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനെ രഹസ്യാന്വേഷണ കാര്യങ്ങളില്‍ സഹായിക്കുന്ന കാര്യം പക്ഷേ ചൈനീസ് സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. വാര്‍ത്തകള്‍ ചൈനീസ് വിദേശകാര്യമന്ത്രാലയം നിഷേധിക്കുകയും ചെയ്തു. അതേസമയം റഷ്യന്‍ ഉപഗ്രഹ വിവരങ്ങളും ഇറാന് ലഭിച്ചിരുന്നതായി നേരത്തേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.