Image Credit: Photo by SEPAHNEWS.COM / AFP
മധ്യ ഇസ്രയേലില്‍ വീണ്ടും കനത്ത സ്ഫോടനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. മിസൈല്‍ അലര്‍ട്ടിന് പിന്നാലെയാണ് സ്ഫോടനങ്ങള്‍ ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറഡ്, ഡിമോണ, ഇലാട്, ബീര്‍ഷീവ, കിര്യത് ഗട് എന്നിവിടങ്ങളില്‍ വ്യാപകനാശം വിതച്ചുവെന്നും കുല്‍വൈത്തിലെ അലി അല്‍ സലിമും യുഎഇയിലെ യുഎസ് വ്യോമത്താവളങ്ങളായ അല്‍ മിനാദ്, അല്‍ ദഫ്രയും ആക്രമിച്ചെന്നും ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രയേലിന്‍റെ തെക്കന്‍, വടക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തിയതായും ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതായും ഐആര്‍ജിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫത്താ, ഖ്വദ്ര്‍, ഇമാദ് മിസൈലുകള്‍ ഡ്രോണുകള്‍ക്ക് പുറമേ ഇസ്രയേലിലേക്ക് തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ഇസ്രയേലില്‍ മാത്രം 200 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാശനഷ്ടങ്ങളുടെ കണക്ക് ഇസ്രയേല്‍ മറച്ച് വയ്ക്കുകയാണെന്നും ഇറാന്‍ ആരോപിച്ചു. അതേസമയം, ലബനനില്‍ നിന്നും മധ്യ ഇസ്രയേലിലേക്കും വടക്കന്‍ ഇസ്രയേലിലേക്കും ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങളെ ഐആര്‍ജിസി പ്രശംസിച്ചു.
യുദ്ധത്തിന്‍റെ സമവാക്യങ്ങള്‍ മാറുകയാണെന്നും ഇസ്രയേല്‍ സൈന്യത്തിന് സ്വന്തം ആകാശത്തിന് മേല്‍ പോലും നിലവില്‍ ആധിപത്യം ഇല്ലെന്നും ഇറാന്‍ അവകാശപ്പെട്ടു. ഡിമോണയിലെ ആണവ റിയാക്ടറിന് സമീപം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 50 ലേറപ്പേര്‍ക്ക് പരുക്കേറ്റുവെന്നും ഈ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് ഇറാന്‍ വെളിപ്പെടുത്തുന്നത്. പ്രദേശമാകെ ആംബുലന്‍സുകളും സൈനിക ഹെലികോപ്ടറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി. യുദ്ധമാരംഭിച്ച ശേഷം ഏറ്റവും നാശമുണ്ടായ ദിവസമെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുദ്ധിമുട്ടേറിയ സായാഹ്നമാണ് കടന്നുപോയതെന്നും ജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു ബെന്യാമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണം. ഈ ആക്രമണത്തിന് പകരംവീട്ടുമെന്നും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ പുലര്‍ച്ചെ ടെഹ്റാന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ സൈന്യം അറിയിച്ചു. 'ശത്രുവിന്റേതായി ടെഹ്റാന്‍ ലക്ഷ്യമിട്ടെത്തിയ 127 അത്യാധുനിക ഡ്രോണുകള്‍ ഇറാന്‍റെ വ്യോമപ്രതിരോധം തകര്‍ത്തു' എന്നാണ് ഇറാന്‍ സൈന്യം വെളിപ്പെടുത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ കിഴക്കന്‍ ടെഹ്റാനില്‍ ഇസ്രയേലിന്‍റെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.